തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ കുറിച്ച് ചർച്ച ചെയ്ത കാര്യോപദേശക സമിതി റിപ്പോർട്ട് പുറത്തായതിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് അതൃപ്തി. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് മാധ്യമങ്ങളിലൂടെ പുറത്തായതിൽ സ്പീക്കർ അതൃപ്തി രേഖപ്പെടുത്തി. റിപ്പോർട്ട് ഇത്തരത്തിൽ ചർച്ചയായത് ശരിയായില്ലെന്ന് സ്പീക്കർ നിയമസഭയിൽ പറഞ്ഞു.
സംഭവം നിർഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ സ്പീക്കർ ഇനി ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും റൂളിംഗ് നൽകി. സമിതിയുടെ റിപ്പോർട്ട് സഭ സ്വീകരിച്ചാൽ മാത്രമേ അത് തീരുമാനമായി മാറൂ എന്നും അതിനു മുൻപ് ഇക്കാര്യം പുറത്ത് പറഞ്ഞത് ശരിയായില്ലെന്നും സ്പീക്കർ തിങ്കളാഴ്ച സഭയിൽ പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച് മന്ത്രി എ കെ ബാലൻ നിയമ സഭയിൽ നടത്തിയ ന്യായീകരണങ്ങളെ സ്പീക്കർ തിരുത്തുകയും ചെയ്തിരുന്നു. പ്രമേയം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചതിനെതിരെ റൂളിംഗ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവശ്യപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ