തിരുവനന്തപുരം: പ്രവാസികളുടെ നിക്ഷേപം അതുവഴി വരുമാനം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി. കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് രൂപം നൽകിയ കിഫ്ബിയിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതി തുടങ്ങി ഒരു മാസത്തിനിടെ 98 പേരാണ് നിക്ഷേപം നടത്തിയത്. ആകെ നിക്ഷേപം 18.67 കോടിയായി.
പ്രവാസി ക്ഷേമ ബോര്‍ഡില്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ കിഫ്ബിക്ക് കൈമാറുകയാണ് ചെയ്യുക. ഇത് വികസനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. കിഫ്ബിയുടെ വിഹിതമായി ഒന്‍പത് ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി ഒരു ശതമാനവും അടക്കം പത്ത് ശതമാനം പലിശയാണ് ഇതിന് പകരമായി പ്രവാസിക്ക് ലഭിക്കുക.
നിക്ഷേപം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലാഭവിഹിതം ലഭിച്ചുതുടങ്ങുക. ആദ്യത്തെ മൂന്ന് വര്‍ഷത്തെ ലാഭവിഹിതം കൂടി ഉള്‍പ്പെടുത്തിയാകും മൂന്ന് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ