കൊച്ചി: തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് 39,515 പേർക്ക് ആനുകൂല്യം നഷ്ടമായി. മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്കാണ് ആനുകൂല്യം നഷ്ടപ്പെട്ടത്. ബിപിഎൽ, അന്ത്യോദയ, എൻപിഎസ് വിഭാഗങ്ങളിൽപ്പെട്ട ഇവരുടെ റേഷൻ കാർഡുകൾ എപിഎല്ലിലേക്ക് മാറ്റി.
പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് അനർഹരായവരെ കണ്ടെത്തിയതും ആനുകൂല്യം റദ്ദാക്കിയതും. ഇവർക്ക് സൗജന്യ, സബ്സിഡി നിരക്കിൽ റേഷൻ സാധനങ്ങൾ ഇനി ലഭിക്കില്ല.
സംസ്ഥാനത്ത് എറ്റവുമധികം കാർഡുകൾ എപിഎല്ലിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലാണ് 6139പേർ. 5026 പേരുമായി എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് അനർഹർ ദാരിദ്ര്യ രേഖയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് വയനാട് ജില്ലയിലാണ് 737 പേർ.
പൊതുവിതരണ സമ്പ്രദായത്തിലെ തട്ടിപ്പുകളും അനർഹരായ ബിപിഎൽ കാർഡുടമകളെയും പിടികൂടുന്നതിന് കഴിഞ്ഞ വർഷം മുതലാണ് പൊതുവിതരണ വകുപ്പ് തുനിഞ്ഞിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി റേഷൻ വാങ്ങാത്തവരെ കണ്ടെത്തി കാർഡ് അപ്ഗ്രേഡ് ചെയ്തു തുടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ