ഭിന്നശേഷിക്കാരിയായ യുവതിക്ക് ലിഫ്റ്റ് നല്‍കി; ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്തു; സിസി ടിവി എല്ലാം കണ്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ 26കാരന്‍ പിടിയില്‍

തൊണ്ടയാട് ആളൊഴിഞ്ഞ കെട്ടിടത്തിന് താഴെയെത്തിച്ച് യുവതിയെ 26കാരന്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ്‌ 
ഭിന്നശേഷിക്കാരിയായ യുവതിക്ക് ലിഫ്റ്റ് നല്‍കി; ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്തു; സിസി ടിവി എല്ലാം കണ്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ 26കാരന്‍ പിടിയില്‍

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സിഐ മൂസ വള്ളിക്കാടനും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ജോലിചെയ്തു വരികയായിരുന്നു ആഷിഖ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ മെഡിക്കല്‍ കോളജ് സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെ വീട്ടിലാക്കിത്തരാം എന്നുപറഞ്ഞ് ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി. തുടര്‍ന്ന് തൊണ്ടയാട്, മലാപറമ്പ്, ചേവായൂര്‍ ഭാഗങ്ങളില്‍ കറങ്ങി മെഡിക്കല്‍ കോളജ് ഭാഗത്ത് വീണ്ടും എത്തി. പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ കെട്ടിടത്തിന് താഴെയെത്തിച്ച് മാനഭംഗപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്. അതിനുശേഷം യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇവര്‍ സഞ്ചരിച്ച വഴിയിലെ 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍നിന്ന് പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി ആശയവിനിമയം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രതി മുന്‍പ് വടകര സ്‌റ്റേഷനില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നശേഷം ജാമ്യത്തിലിറങ്ങിയ ആളാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ  വിദഗ്ധമായി പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com