തിരുവനന്തപുരം: കോൺഗ്രസിൽ അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്നും ഇക്കാര്യം പരിശോധിക്കാൻ അച്ചടക്ക സമിതി രൂപീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എത്ര ഉന്നതരായാലും അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ മറികടക്കാൻ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും അച്ചടക്കസമിതി സൂക്ഷ്മമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെപിസിസി പുനസംഘടനയുടെ പേരിൽ തന്നെ വിമർശിക്കുന്ന കെ മുരളീധരനോട് സഹതാപമാണുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി ചേരുന്നില്ലെന്നാണ് വിമർശനം. താൻ കെപിസിസി അധ്യക്ഷനായിട്ട് 16 മാസമായി. ഇതിനിടെ 12 തവണ രാഷ്ട്രീയകാര്യ സമിതി ചേർന്നിട്ടുണ്ട്. ഒക്ടോബറിലാണ് അവസാനമായി രാഷ്ട്രീയകാര്യ സമിതി ചേർന്നത്. അതിനുശേഷം പാർലമെന്റ് സമ്മേളം, നിയമസഭാ സമ്മേളനം, മറ്റു പ്രതിഷേധ സമരങ്ങൾ എല്ലാ വന്നു. പ്രവർത്തിക്കുന്ന കോൺഗ്രസുകാരെല്ലാം തെരുവിലാണ്. അതുകൊണ്ടാണ് സമിതി ചേരാനാവാതിരുന്നത്. മറ്റുള്ളവരുടെ കാര്യം തനിക്കറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തിട്ടുണ്ടാവില്ലെന്ന്, ചോദ്യത്തിനു മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.
പിന്നാക്ക പ്രാതിനിധ്യം കണക്കിലെടുത്താണ് മോഹൻ ശങ്കറിനെ പുനസംഘടനയിൽ ഉൾപ്പെടുത്തിയത്. മോഹൻ ശങ്കർ പാർട്ടിക്കു മുതൽക്കൂട്ടാണ്.
ർട്ടിയിൽ പരസ്യവിമർശനം അനുവദിക്കില്ല. കെപിസിസി പുനസംഘടനയ്ക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച ലതികാ സുഭാഷിൽനിന്ന് വിശദീകരണം തേടും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾ ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ലെന്നു മുല്ലപ്പള്ളി വിമർശിച്ചു. രാഷ്ട്രീയ പ്രസംഗം എന്ന രീതിയിലാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ