പാലക്കാട്: തെരുവു നായ കുറുകെച്ചാടിയുണ്ടായ വാഹനാപകടത്തിൽ മരിച്ച വസ്ത്ര വ്യാപാരിയുടെ കുടുംബത്തിന് 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഒറ്റപ്പാലം നഗരസഭ തീരുമാനിച്ചു. ഒൻപത് വർഷം മുൻപ് മരിച്ച വസ്ത്ര വ്യാപാരിയായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം കുന്നത്ത് സെയ്തലവിയുടെ ഭാര്യയും മുൻ നഗരസഭാ കൗൺസിലറുമായ ഫാത്തിമയ്ക്കാണ് സഹായം. സുപ്രീം കോടതി നിയോഗിച്ച സിരിജഗൻ സമിതിയുടെ ഉത്തരവിനെ തുടർന്നാണ് നഗരസഭാ തീരുമാനം.
പാലക്കാട്- കുളപ്പുള്ളി പാതയിൽ പാലപ്പുറം എൻഎസ്എസ് കോളജിനടുത്ത് 2011ഫെബ്രുവരി ആറിന് പുലർച്ചെയുണ്ടായ അപകടത്തിലാണ് സെയ്തലവി മരിച്ചത്. തുടർന്നാണ് പാത്തിമ നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. എന്നാൽ മറ്റൊരു വാഹനവുമായി ഇടിച്ചുണ്ടായ അപകടമല്ലാത്തതിനാലും ഓടിച്ചയാളാണ് മരിച്ചത് എന്നതുകൊണ്ടും നഷ്ടപരിഹാരം നൽകാനാകില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്.
ഇതോടെയാണ് 2016ല്ഡ ഫാത്തിമ സിരജഗൻ സമിതിയെ സമീപിച്ചത്. നഗരസഭയാകും എതിർ കക്ഷിയെന്ന് അന്ന് ഫാത്തിമയ്ക്ക് അറിയില്ലായിരുന്നു. വാദം കേട്ട സമിതി 2016 മുതലുള്ള പലിശയടക്കം 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഒറ്റപ്പാലം നഗരസഭയോട് ഉത്തരവിട്ടു.
ഹൈക്കോടതിയെ സമീപിക്കാൻ നഗരസഭ ഒരുങ്ങിയെങ്കിലും നഷ്ടപരിഹാരം നൽകുന്നതാണ് ഉചിതമെന്ന സർക്കാർ നിർദ്ദേശത്തോടെയാണ് തീരുമാനം മാറ്റിയത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും പദ്ധതി വിഹിതത്തിൽ നിന്നും പണം കണ്ടെത്തിയാണ് നഷ്ടപരിഹാരം നൽകുകയെന്ന് നഗരസഭാധ്യക്ഷൻ എൻഎം നാരായണൻ നമ്പൂതിരി അറിയിച്ചു.
തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനാണ് സുപ്രീം കോടതി ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. തെരുവു നായ്ക്കളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന വാദജം കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകാൻ സിരിജഗൻ സമിതി ഉത്തരവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ