ഒമ്പത് കല്യാണം കഴിച്ച 'ചെറുക്കന്‍', കൂട്ടിന് 'അമ്മാവനും'; യുവതിയുടെ പരാതിയിൽ വിവാഹത്തട്ടിപ്പുകാര്‍ കുടുങ്ങി

മണ്ണാർക്കാട് കൈതച്ചിറയിലെ 33-കാരിയുടെ പരാതിയിലാണ് ഇരുവരെയും പൊലീസ് പെരിന്തൽമണ്ണയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്
ഒമ്പത് കല്യാണം കഴിച്ച 'ചെറുക്കന്‍', കൂട്ടിന് 'അമ്മാവനും'; യുവതിയുടെ പരാതിയിൽ വിവാഹത്തട്ടിപ്പുകാര്‍ കുടുങ്ങി

പാലക്കാട് : വിവാഹത്തട്ടിപ്പു വീരന്മാരായ രണ്ടുപേർ പൊലീസ് പിടിയിലായി. മലപ്പുറം കുറ്റിപ്പുറം നടുവട്ടം പാഴൂർ പകരനല്ലൂർ പാപ്പിനിശ്ശേരിവീട്ടിൽ അബ്ദുൾനാസർ (നാസർ-40), മലപ്പുറം കരുവാരക്കുണ്ട് വെള്ളയൂർ തുവ്വൂർ ആമപുയിൽ പാളടവീട്ടിൽ ഇസ്ഹാക്ക് (ചേക്കു-60) എന്നിവരാണ് പിടിയിലായത്. വിവാഹവാഗ്ദാനവുമായി പാവപ്പെട്ട കുടുംബങ്ങളിലെത്തി ആഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

മണ്ണാർക്കാട് കൈതച്ചിറയിലെ 33-കാരിയുടെ പരാതിയിലാണ് ഇരുവരെയും പൊലീസ് പെരിന്തൽമണ്ണയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവർ യാത്രചെയ്യാനുപയോഗിച്ച കാറും മണ്ണാർക്കാട് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മാർച്ച് 23-നാണ് പ്രതികൾ കൈതച്ചിറയിലെ യുവതിയുടെ വീട്ടിലെത്തിയത്. അബ്ദുൾനാസർ വരനും ഇസ്ഹാഖ് അമ്മാവനുമാണെന്നാണ് പരിചയപ്പെടുത്തിയത്.

തുടർന്ന്, വിവാഹം ഉറപ്പിച്ചു. മേയ് 23-ന് ഇസ്ഹാഖ് വീണ്ടും കൈതച്ചിറലെ വീട്ടിലെത്തി. കല്യാണത്തിന് പഴയസ്വർണം പണിക്കുറവോ പണിക്കൂലിയോ ഇല്ലാതെ മാറ്റിനൽകാമെന്നും തങ്ങൾക്ക് സ്വന്തമായി ആഭരണശാലയും പർദ്ദക്കടയും ഉണ്ടെന്നും യുവതിയെ വിശ്വസിപ്പിച്ചു. യുവതിയുടെ കൈവശമുള്ള രണ്ടരപ്പവൻ സ്വർണാഭരണം വാങ്ങി സ്ഥലംവിട്ടു. ഇത് സ്വകാര്യസ്ഥാപനത്തിൽ പണയംവെച്ചു. ആഭരണം തിരികെ കിട്ടാതായതോടെയാണ് പരാതിയുയർന്നത്.

അബ്ദുൾനാസറിനെതിരേ വിവിധ സ്റ്റേഷൻപരിധികളിൽ സമാനരീതിയിലുള്ള കേസുണ്ട്. അബ്ദുൾനാസർ ഇതുവരെ ഒമ്പത് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. നിലവിൽ ഇയാൾക്ക് മൂന്ന് ഭാര്യമാരും മക്കളുമുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നരവർഷംമുമ്പ് സമാനരീതിയിലുള്ള കേസിലുൾപ്പെട്ട ഇരുവരും അടുത്ത കാലത്താണ് ജയിലിൽ നിന്നിറങ്ങിയത്. വിവാഹ തട്ടിപ്പുകളിലൂടെ കിട്ടുന്ന പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com