'ശൈലജ ടീച്ചര്‍, ഉപ്പയില്ലാത്ത കൊച്ചുപെണ്‍കുട്ടിക്ക് നീതി വേണം; നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്'

ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: പാലത്തായി പീഡനക്കേസില്‍ പോക്‌സോ വകുപ്പ് ചേര്‍ക്കാതെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ച സംഭവത്തില്‍ സ്ഥലം എംഎല്‍എയും ആരോഗ്യമന്ത്രിയും കൂടിയായ കെകെ ശൈലജയോട് അഭ്യര്‍ഥനയുമായി വിടി ബല്‍റാം എംഎല്‍എ. വാളയാറിന്റെ വഴിയേ തന്നെയാണ് പാലത്തായിയും നീങ്ങുന്നതെന്നും ബല്‍റാം പറയുന്നു. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു നാലാംക്ലാസുകാരി പീഡിപ്പിക്കപ്പെട്ടിട്ട് വളരെ നിസാരമായിട്ടാണ് മന്ത്രി നോക്കിക്കണ്ടതിന്റെ തെളിവാണ് ഈ കുറ്റപത്രമെന്നും ബല്‍റാം പറയുന്നു. 

'ഇത് നിങ്ങളുടെ നാട്ടില്‍ ഉപ്പയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായെ ലൈംഗികാക്രമണത്തിന്റെ വിഷയമാണ്. ഈ കുട്ടിക്ക് നീതി നല്‍കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്.' ബല്‍റാം കുറിച്ചു. 

ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണരുപം

വാളയാറിന്റെ വഴിയേത്തന്നെയാണ് പാലത്തായിയിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജനെതിരെ നിസ്സാര വകുപ്പുകള്‍ മാത്രം ചേര്‍ത്തുകൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പോലീസ് തയ്യാറാക്കി കോടതിക്ക് മുമ്പാകെ ഇന്ന് സമര്‍പ്പിച്ചിട്ടുള്ളത് എന്ന ഗുരുതരമായ ആക്ഷേപം ഉയര്‍ന്നു വരികയാണ്. വിദ്യാര്‍ത്ഥിനി ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്‌സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നാണ് മാധ്യമ വാര്‍ത്തകള്‍. താരതമ്യേനെ ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റീസ് നിയമത്തിലെ വകുപ്പുകളാണത്രേ പോലീസ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞാല്‍ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇതിനാല്‍ വര്‍ദ്ധിക്കുകയാണ്. 
പ്രതിയുടെ ടെലിഫോണ്‍ കോള്‍ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലത്രേ! രണ്ട് ദിവസം മുന്‍പ് മാത്രം അറസ്റ്റിലായ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ വരെ കോള്‍ ലിസ്റ്റ് ഇപ്പോള്‍ വിശദവാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നുണ്ട്. എന്നിട്ടാണ് മൂന്ന് മാസമായിട്ടും ഈ പീഡനക്കേസ് പ്രതിയുടെ കോള്‍ലിസ്റ്റ് സംഘടിപ്പിക്കാന്‍ പിണറായി വിജയന്റെ പോലീസിന് കഴിയാതെ പോകുന്നത്!!
ബിജെപി നേതാക്കള്‍ പ്രതികളായി വരുന്ന മറ്റനേകം കേസുകളേപ്പോലെത്തന്നെ ഈ കേസും അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ രാഷ്ട്രീയ, പോലീസ് തലങ്ങളില്‍ ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂര്‍വ്വം ഒഴിഞ്ഞുമാറിയ പോലീസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പ്രതി അറസ്റ്റിലായിട്ടുണ്ടാകും എന്നാണ് താന്‍ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ അന്നത്തെ വാദം. എത്ര നിസ്സാരമായാണ് സ്വന്തം മണ്ഡലത്തിലെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ദാരുണമായ പീഡാനുഭവത്തെ അമ്മ മനസ്സിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന മന്ത്രി ശൈലജ നോക്കിക്കണ്ടത് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട. പിന്നീട് പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ നിന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. എന്നാല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നു എന്നാണ് കാണാന്‍ കഴിയുന്നത്. 
ആരോഗ്യ, കുടുംബക്ഷേമ, ശിശുക്ഷേമ വകുപ്പ് മന്ത്രി K K Shailaja Teacher ടെ ശ്രദ്ധക്ക്: ഇത് നിങ്ങളുടെ നാട്ടില്‍ ഉപ്പയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്റെ വിഷയമാണ്.  ഈ കുട്ടിക്ക് നീതി നല്‍കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com