തിരുവനന്തപുരം : തോരാമഴ പെയ്യേണ്ട കര്‍ക്കടകമാസം പിറന്നിട്ടും സംസ്ഥാനത്ത് മഴയുടെ അളവില്‍ ഗണ്യമായ കുറവെന്ന് വിദഗ്ധര്‍. സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി ഒന്നരമാസം പിന്നിട്ടപ്പോള്‍ 25 ശതമാനം മഴക്കുറവാണ് ഉണ്ടായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1035.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 780.9 മില്ലീമീറ്റര്‍ മാത്രമാണ്.
സംസ്ഥാനത്തെ എട്ട് ജില്ലകളിലും മഴ കുറഞ്ഞു. ആറുജില്ലകളില്‍ മാത്രമാണ് സാധാരണ തോതില്‍ മഴ ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 16 വരെയുള്ള കണക്കനുസരിച്ച് വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ്. വയനാട്ടില്‍ 58 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ സാധാരണ ഈ സീസണില്‍ ലഭിക്കാറുള്ള മഴ 1245.1 മില്ലിമീറ്ററാണ്. എന്നാല്‍ ലഭിച്ചത് 525.3 മില്ലിമീറ്റര്‍ മാത്രം.
ഇടുക്കിയില്‍ 48ഉം തൃശൂരില്‍ 40ഉം ശതമാനം കുറവുണ്ട്. എറണാകുളത്ത് 31ഉം മലപ്പുറത്തും കൊല്ലത്തും 30 ശതമാനവും ആലപ്പുഴയില്‍ 29 ശതമാനവും പാലക്കാട്ട് 27 ശതമാനവും മഴക്കുറവുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സാധാരണ തോതില്‍ മഴ ലഭിച്ചത്. ഇതില്‍ കോഴിക്കോട്ടാണ് സാമാന്യം നല്ല മഴ ലഭിച്ചത്- 1540.6 മില്ലിമീറ്റര്‍. 1371.7 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. 12 ശതമാനം കൂടുതല്‍ മഴ കോഴിക്കോട്ട് ലഭിച്ചു.
എറണാകുളത്ത് 1037.8 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 711.9 മില്ലി മീറ്റര്‍ മാത്രമാണ്. ഇടുക്കിയില്‍ 1227 മില്ലി മീറ്ററിന്‍രെ സ്ഥാനത്ത് പെയ്തത് 641.8 മില്ലി മീറ്റര്‍ മാത്രവും. അതേസമയം എട്ടുദിവസത്തെ ഇടവേളക്കുശേഷം കാലവര്‍ഷം വീണ്ടും സജീവമായതോടെ മഴക്കുറവ് ഒരുപരിധി വരെയെങ്കിലും പരിഹരിക്കപ്പെട്ടേക്കുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മിക്കയിടത്തും മഴയുണ്ടായി. ഹോസ്ദുര്‍ഗിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 95 മില്ലിമീറ്റര്‍. ഞായറാഴ്ചവരെ മഴ തുടരാനാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ