കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ അനിവാര്യം; അവ സര്‍ക്കാര്‍ നിയമനം അല്ല, പിഎസ്‌സിക്കു വിടാനാവില്ല: മുഖ്യമന്ത്രി

നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകള്‍ ആവശ്യമായി വരുമ്പോള്‍ ഇത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി
കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ അനിവാര്യം; അവ സര്‍ക്കാര്‍ നിയമനം അല്ല, പിഎസ്‌സിക്കു വിടാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ പരമാവധി ഒരുവര്‍ഷക്കാലത്തേക്ക് ചില പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകള്‍ ആവശ്യമായി വരുമ്പോള്‍ ഇത് അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.

കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വഴി സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങള്‍ നടക്കാറുണ്ട്. അവ സര്‍ക്കാര്‍ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐ.ടി മേഖലയിലും പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്കും കണ്‍സള്‍ട്ടന്റുകള്‍ ഹ്രസ്വകാല കൃത്യനിര്‍വ്വഹണത്തിനായി നിയമിക്കപ്പെടുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്‌നം ഉണ്ടായിട്ടില്ല. ഇതില്‍ തന്നെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയോ ഏതെങ്കിലും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ പങ്കുണ്ടെന്ന് സംശയമുണ്ടാവുകയോ ചെയ്താല്‍ അവരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെന്നു കണ്ടാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ മടി കാണിച്ചിട്ടില്ല.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകളില്‍ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണ്. എന്നാല്‍, സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന പല നിക്ഷേപകരും പിന്തിരിയും.വിവാദങ്ങള്‍ വസ്തുതകളെ തമസ്‌കരിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ പുതിയ വികസന പരിപ്രേക്ഷ്യ നിര്‍മ്മിതിക്ക് തിരിച്ചടി നേരിടും. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും ക്രിയാത്മകമായി ചെയ്യുന്നതോടൊപ്പം മേല്‍പ്പറഞ്ഞ വസ്തുത കൂടി മനസ്സില്‍ വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com