തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മോട്ടോർ തൊഴിലാളികൾ ദേശീയ പണിമുടക്കിലേക്ക്. ഗതാഗത മേഖലയിൽ അഖിലേന്ത്യാ പണിമുടക്കിന് ഒരുങ്ങാൻ ദേശീയ ഫെഡറേഷനുകളുടെയും പ്രാദേശിക യൂണിയനുകളുടെയും കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. പണിമുടക്കിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ചിന് ദേശീയാടിസ്ഥാനത്തിൽ പ്രതിഷേധദിനം ആചരിക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രതിഷേധം നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർച്ചയായുള്ള ഇന്ധനവില വർധനയും മോട്ടോർ വാഹന നിയമ ഭേദഗതിയും ഗതാഗത മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓട്ടോ, ടാക്സി, ബസ്, ചരക്ക്കടത്തു വാഹനങ്ങൾ എന്നിവ പരിമിതമായേ ഓടുന്നുള്ളു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ യാതൊരു സാമ്പത്തിക ആനുകൂല്യവും അനുവദിച്ചില്ല. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും തൊഴിലാളി വിരുദ്ധമാണ്. ഇത്തരം നടപടികൾക്കെതിരായാണ് പണിമുടക്ക് സംഘടിപ്പിക്കുന്നതെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ