തൃശൂർ; കരച്ചിൽ കേട്ട് അദ്വൈത് ഓടിവന്നപ്പോൾ കണ്ടത് ഷോക്കേറ്റ് പിടയുന്ന അമ്മയെയാണ്. ഒന്നും നോക്കാതെ ഓടിച്ചെന്ന് ആദ്യം പിടിച്ചത് അമ്മയുടെ വസ്ത്രത്തിലാണ്. ചെറിയ ഷോക്കേറ്റതോടെ കഴിഞ്ഞ വർഷം ക്ലാസിലിരുന്നു പഠിച്ച പാഠം അദ്വൈത് ഓർമിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല. അടുത്തു കിടന്നിരുന്ന ടൈൽകക്ഷണമെടുത്ത് നീട്ടിയൊരു ഏറ്. ഒറ്റയേറിൽ അദ്വൈത് രക്ഷിച്ചത് നാലു ജീവനുകളാണ്.
മണലൂർ ഗവ. ഹൈസ്ക്കുളിലെ എട്ടാം ക്ലാസുകാരനായ അദ്വൈതാണ് അമ്മയേയും അമ്മുമ്മയേയും അടക്കം നാലു പേരുടെ ജീവൻ രക്ഷിച്ച് ഹീറോ ആയത്. തൃശൂർ പുത്തൻപീടിയ താമരത്തറോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അദ്വൈതിന്റെ അമ്മ ധന്യ പ്ലാവിൽ നിന്നു ഇരുമ്പ് തോട്ടി കൊണ്ടു ചക്ക പറിക്കുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ ഷോക്കേറ്റത്.
കൈയിലിരുന്ന അലുമിനിയം തോട്ടി വഴുതി വൈദ്യുതി ലൈനിൽ തട്ടി. ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച അമ്മ ലളിത(65)യ്ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാൻ നോക്കിയ അയൽവാസി റോസി(60)യും തെറിച്ചുവീണു. ഇവരെ പിടിച്ച ധന്യയുടെ സഹോദരി ശുഭയ്ക്കും(40) ഷോക്കേറ്റു. അടുത്തു കളിച്ചുകൊണ്ടിരുന്ന അദ്വൈത് ഓടി വന്നു അമ്മയുടെ വസ്ത്രത്തിൽ പിടിച്ചതോടെ നേരിയതോതിൽ ഷോക്കേറ്റു.
അപ്പോഴാണ് വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ചുവേണം ഷോക്കേറ്റവരെ രക്ഷിക്കാനെന്ന സ്കൂളിലെ പാഠഭാഗം ഓർത്തത്. ഉടനെ അടുത്തു കിടന്നിരുന്ന അരയടിയോളം മാത്രമുള്ള ടൈൽകഷ്ണമെടുത്തു തോട്ടിയിൽ ആഞ്ഞടിച്ചു വൈദ്യുതി ബന്ധം വേർപ്പെടുത്തി. അതോടെ നാലു പേരും രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ധന്യയ്ക്ക് ശുഭ പ്രഥശുശ്രൂഷ നൽകിയ ശേഷം ഒളരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണലൂർ ഗവ. ഹൈസ്ക്കുളിലെ വിദ്യാർഥിയാണ് അദ്വൈത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ