കോഴിക്കോട്: വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും നാടൻ തോക്കുമായി ആറാംഗ നായാട്ട് സംഘം പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിൽ വച്ചാണ് സംഘം പിടിയിലായത്. അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ, തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴക്കാരനായ ടോമി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം കുടുങ്ങിയത്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിൽ വരുന്ന മുത്തപ്പൻപുഴയിൽ വെച്ചാണ് നായാട്ടു സംഘത്തെ പിടികൂടിയത്.
പറക്കും അണ്ണാനെ ഇവർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇതിന്റെ ജഡവും സംഘം സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തപ്പൻപുഴയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പറക്കും അണ്ണാനെ കൊന്നതിനാൽ പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വനം വകുപ്പ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ