തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലെത്തുന്നവർ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വരുന്ന ശനിയാഴ്ച മുതലാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. എംബസി പുറത്തിറക്കിയ ചാർട്ടേഡ് വിമാന വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടുവെന്നു എംബസി അറിയിച്ചു.
റിസൽട്ട് നെഗറ്റീവ് ആയാൽ മാത്രമേ യാത്രാനുമതി നൽകാനാവൂ എന്ന് എംബസി പുറത്തിറക്കിയ ചാർട്ടേഡ് വിമാന സർവീസ് നിബന്ധനകളിൽ വ്യക്തമാക്കി. അതേസമയം തമിഴ്നാട്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഈ വ്യവസ്ഥ ഇല്ല. വന്ദേഭാരത് മിഷൻ വഴി യാത്ര ചെയ്യുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല.
പരിശോധന നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് മാത്രമേ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ അനുവാദമുണ്ടാകൂ എന്ന് കാണിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിൽ നിന്ന് പിന്നോട്ട് പോയി എന്ന് സംസ്ഥാന സർക്കാർ കേന്ദ്രങ്ങൾ വാക്കാൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കേന്ദ്രസർക്കാരിനു മുന്നിൽ നിർദേശം വച്ചതു മാത്രമേയുള്ളൂവെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ