മിനിമം ബസ് ചാർജ് 10 രൂപ, ഓരോ സ്റ്റേജിലും രണ്ടു രൂപ വീതം കൂടും ; രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്മേൽ തീരുമാനം ഇന്നുണ്ടായേക്കും

അഞ്ചു കിലോമീറ്ററിന് മിനിമം ചാർജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ  പ്രധാന ശുപാർശ
മിനിമം ബസ് ചാർജ് 10 രൂപ, ഓരോ സ്റ്റേജിലും രണ്ടു രൂപ വീതം കൂടും ; രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്മേൽ തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം : മിനിമം ബസ് ചാർജ് പത്ത് രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് നൽകിയത്. ഇത് സംബന്ധിച്ച  പ്രാഥമിക റിപ്പോർട്ട് ഇന്നലെയാണ് കമ്മീഷന്‍ ​ഗതാ​ഗത കമ്മീഷണർക്ക് കൈമാറിയത്. റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് ഉന്നതതല യോഗം ചേരും.

അഞ്ചു കിലോമീറ്ററിന് മിനിമം ചാർജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ  പ്രധാന ശുപാർശ. തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാൽ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടർന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാർശയും കമ്മീഷന്റ റിപ്പോർട്ടിലുണ്ട്.  വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

കോവിഡ് കഴിഞ്ഞാൽ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാൽ  അതു കൂടി  കണക്കിലെടുത്തായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക. കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വർധന ആയതിനാൽ  ഇടതു മുന്നണിയിൽ  ചർച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തൽ . അങ്ങനെയെങ്കിൽ ഗതാഗത വകുപ്പിന്റ ഗുപാർശ മുഖ്യമന്ത്രി അംഗീകരിച്ചാലുടൻ പ്രഖ്യാപനം ഉണ്ടായേക്കും. നിരക്ക് കൂടുന്നതോടെ ബസിൽ സാമൂഹിക അകലം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല.

നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി  കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്. നേരത്തെ 50 ശതമാനം ചാർജ് വർധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിച്ചതോടെയാണ്  കമ്മീഷനോട്  റിപ്പോർട്ട് വേഗത്തിലാക്കാൻ  സർക്കാർ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com