തിരുവനന്തപുരം: പൊലീസിന്റെ പക്കൽ നിന്നും കാണാതായത് 3609 വെടിയുണ്ടകൾ മാത്രമാണെന്ന് ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച നടത്തിയ പരിശോനയ്ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്. പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ട് ക്രൈംബ്രാഞ്ച് തള്ളി.
95,000-ഓളം വെടിയുണ്ടകൾ ചീഫ് സ്റ്റോറിൽനിന്നുള്ള രേഖയുമായി ഒത്തുനോക്കിയാണ് ക്രൈംബ്രാഞ്ച് എണ്ണം തിട്ടപ്പെടുത്തിയത്. 12,061 വെടിയുണ്ടകൾ കാണാനില്ലെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. എസ്എൽആർ റൈഫിളുകളിൽ ഉപയോഗിക്കുന്ന 3600 വെടിയുണ്ടകളും ഇൻസാസ് റൈഫിളുകളിൽ ഉപയോഗിക്കുന്ന ഒൻപത് വെടിയുണ്ടകളും നഷ്ടമായതായാണ് പരിശോധനയിലെ കണ്ടെത്തൽ.
എ.കെ-47 തോക്കുകളിൽ ഉപയോഗിക്കുന്ന ഉണ്ടകളൊന്നും നഷ്ടമായിട്ടില്ല. 1996 ജനുവരി ഒന്നുമുതൽ 2018 ഒക്ടോബർ വരെയുള്ള രേഖകളുമായി ഒത്തുനോക്കിയാണ് വെടിയുണ്ടകൾ പരിശോധിച്ചത്. ഇക്കാലത്താണ് 12,061 വെടിയുണ്ടകൾ നഷ്ടമായതായി സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ