കൊല്ലം: മയിലണ്ണൻ എന്നയാൾ ലോറിയിൽ കൊണ്ടു വന്നതാണെന്നും ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാൽ പണം തരാമെന്ന് ഡോക്ടർ പറഞ്ഞതായും ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീ. പൊലീസിനോടാണ് അവർ ഇങ്ങനെ പറഞ്ഞത്.
അനിയത്തിക്കു ബിസ്ക്കറ്റ് വാങ്ങാൻ രാവിലെ കടയിൽ പോയ ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇന്നലെയാണ് കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
60 വയസ് തോന്നിക്കുന്ന നാടോടി സ്ത്രീ തമിഴും മലയാളവും ഇടകലർത്തിയാണു സംസാരിക്കുന്നത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇവർ തന്റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്നു.
തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിൽ പഠിക്കുന്ന അനിയത്തിക്കു ബിസ്കറ്റ് വാങ്ങാനാണു രാവിലെ ഒൻപത് മണിയോടെ ജാസ്മിൻ വീടിനടുത്തുള്ള കടയിലേക്കു പോയത്. പിന്നാലെ നടന്നെത്തിയ സ്ത്രീ കൈയിൽ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു പറയുകയുമായിരുന്നുവെന്നു കുട്ടി പൊലീസിനോട് പറഞ്ഞു. പിടിവിട്ടു കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം തേടി. അതിനിടെ കടന്നുകളയാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാൽ അവർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ കോടതിയിൽ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ