പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചു.
മാസ പൂജക്കായി വെള്ളിയാഴ്ച്ച വൈകിട്ടാണ് നട തുറക്കുന്നത്. ഇതിന് മുമ്പായി ആരോഗ്യവകുപ്പുമായി ആലോചിച്ച് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും. എന്നാൽ പത്തനംതിട്ടയിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
റാന്നി സ്വദേശികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ജില്ലയിൽ അഞ്ച് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വനിതാദിന പരിപാടികൾ അടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ