കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 2058 പക്ഷികളെ കൊന്നൊടുക്കി. നേരത്തെ ആദ്യ ദിനത്തിൽ 1700 പക്ഷികളെയാണ് കൊന്നത്. രണ്ട് ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 3760 പക്ഷികളെ കൊന്നൊടുക്കിയതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
നിലവില്‍ 25 ദ്രുതകര്‍മ സേനകളാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്. 7000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ച കൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തു പക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് പോകരുത്. ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാവൂര്‍ ഭാഗത്തുനിന്ന് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമായിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ