കൽപ്പറ്റ: വയനാട്ടിൽ ഒരാൾക്കു കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇതോടെ നാലായി. ഞായറാഴ്‍ച കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ മദ്ധ്യവയസ്‍ക മരിച്ചിരുന്നു. ഈ വർഷം സംസ്ഥാനത്ത് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വയനാട്ടില്‍ കുരങ്ങു പനിക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിർദേശമാണ് നല്‍കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടതിർത്തിയില്‍ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഹീമോഫൈസാലിസ്‍ വിഭാഗത്തില്‍പെട്ട ചെള്ളു പ്രാണിയാണ് കുരങ്ങു പനി രോഗ വാഹകർ. പ്രധാനമായും കുരങ്ങന്‍റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന്‍ ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടർത്തും. 2014- 15 വർഷം 11 പേരാണ് വയനാട്ടില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത്.
രോഗം പടരാതിരിക്കാന്‍ കർശന നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചു പോരുന്നത്. എന്നിട്ടും കഴിഞ്ഞ വർഷം രണ്ട് പേർ രോഗം ബാധിച്ചു മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ