ഇറ്റലിയില്‍ നിന്നെത്തിയവര്‍ വിവരം മറച്ചുവെച്ചു; ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷനില്‍ എത്തി; അന്വേഷണം വേണമെന്ന് സിയാല്‍

തങ്ങള്‍ യാത്ര തുടങ്ങിയത് ഇറ്റലിയില്‍ നിന്നാണെന്ന കാര്യം മറച്ചുവച്ച് പുറത്തിറങ്ങുകയും ചെയ്തു.
ഇറ്റലിയില്‍ നിന്നെത്തിയവര്‍ വിവരം മറച്ചുവെച്ചു; ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷനില്‍ എത്തി; അന്വേഷണം വേണമെന്ന് സിയാല്‍

കൊച്ചി: കഴിഞ്ഞ 29ന് ഇറ്റലിയിൽനിന്ന് ദോഹ വഴി നെടുമ്പാശേരിയിലെത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നു യാത്രക്കാർ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ പരിശോധന ഒഴിവാക്കിയതായി സിയാൽ. ഇവർ നേരിട്ട് ഇമിഗ്രേഷനിലെത്തുകയായിരുന്നു. യാത്ര തുടങ്ങിയത് ഇറ്റലിയിൽ നിന്നാണെന്ന കാര്യം മറച്ചുവച്ച് പുറത്തിറങ്ങുകയും ചെയ്തു. ഇവർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അവഹേളിച്ച് നടത്തിയ പ്രസ്താവനകളെ തുടർന്ന് സർക്കാർ അന്വേഷണം നടത്തി ഇത് ബോധ്യപ്പെട്ടതായാണ് സിയാൽ വിശദീകരിക്കുന്നത്. ഇതേ റൂട്ടിൽ വന്ന മറ്റുള്ളവർ ഈ സമയം ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

മാർച്ച് മൂന്നിനു രാജ്യാന്തര യാത്രക്കാർക്ക് യൂണിവേഴ്‌സൽ സ്‌ക്രീനിങ് ഏർപ്പെടുത്തിയതോടെ എല്ലാവരും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകണമെന്ന സാഹചര്യമാണുള്ളത്. അതേസമയം, ചില രാജ്യാന്തര യാത്രക്കാർ കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിൽ ഇറങ്ങി ആഭ്യന്തര റൂട്ടിൽ കൊച്ചി ഡൊമസ്റ്റിക് ടെർമിനലിൽ എത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ആഭ്യന്തര യാത്രക്കാർക്കും കേരള സർക്കാർ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ ഇറ്റലിയിൽ നിന്ന് എത്തിയ 52 യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കിയില്ലെന്ന ആരോപണം വസ്തുതാരഹിതമാണ്. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ വരുന്നവർ കോവിഡ് രോഗബാധിതർ അല്ലെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് കേന്ദ്രസർക്കാർ മാർച്ച് അഞ്ചിന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കുലർ മാർച്ച് 10ന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ത്യയിൽ എത്തിയതിനാൽ ഇൗ 52 പേരെയും സാധാരണ പരിശോധന നടത്തി പുറത്തുവിടുന്നത് സർക്കാർ നയത്തിന് വിരുദ്ധമാകും.

അതേസമയം ഇത്രയധികം പേരെ ഒറ്റയടിക്ക് കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ എത്തിക്കുന്നത് നിലവിലെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കും. അതുകൊണ്ടാണ് എയർപോർട്ട് ഹെൽത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും തീവ്രശ്രമത്തിന്റെ ഫലമായി പുലർച്ചെ നാലരയോടെ ആലുവ താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഐസലേഷൻ വാർഡ് സജ്ജമാക്കിയത്. അഞ്ചുമണിയോടെ എല്ലാവരെയും ആംബുലൻസിൽ ഇവിടെ എത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ അതീവജാഗ്രത പുലർത്തിക്കൊണ്ട് മെഡിക്കൽ സംഘം രണ്ടരമണിക്കൂറോളം ഇവരെ ശുശ്രൂഷിക്കുകയും ലഘു ഭക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്.

ദിവസവും മുപ്പതിനായിരത്തോളം പേർ യാത്രചെയ്യുന്ന കൊച്ചി വിമാനത്താവളത്തിൽ രോഗ പ്രതിരോധ സംവിധാനം കുറ്റമറ്റ രീതിയിൽ നടത്താൻ കേന്ദ്ര, സംസ്ഥാന ആരോഗ്യ സംഘങ്ങൾ രാപകൽ അശ്രാന്ത പരിശ്രമം നടത്തുകയാണ്. ദിവസവും നിരവധി ജീവനക്കാരെ ക്വാറന്റൈൻ ചെയ്യേണ്ടിവരുന്നുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര അറൈവൽ ഭാഗത്താണ് നിലവിൽ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടർമാർ ഉൾപ്പെടെ 60 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളജിലേക്കു മാറ്റാൻ അണുവിമുക്തമാക്കിയ 10 ആംബുലൻസുകൾ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് മാർച്ച് മൂന്ന് മുതൽക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യൂണിവേഴ്‌സൽ സ്‌ക്രീനിങ് (എല്ലാ രാജ്യാന്തര ആഗമന യാത്രക്കാർക്കും) ഏർപ്പെടുത്തിയത്. അതിനു മുൻപ് ചൈന, ഹോങ്കോങ്, സിംഗപ്പുർ, തായ്‌ലൻഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായിരുന്നു സമ്പൂർണ സ്‌ക്രീനിങ്. അതേസമയം, ഇറാൻ, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ ഇക്കാര്യം ഹെൽത്ത് കൗണ്ടറിൽ അറിയിക്കണം എന്നായിരുന്നു നിർദേശം.

ഈ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കു നേരിട്ട് വിമാന സർവീസ് ഇല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ യാത്രക്കാർ തന്നെ മുൻകയ്യെടുക്കണം. ഇതു സംബന്ധിച്ച് ആവർത്തിച്ചുള്ള അറിയിപ്പുകൾ വിമാനത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ, ആഗമന മേഖലയിൽ നിരവധി സ്‌ക്രീനുകളിലും ബോർഡുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സിയാൽ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ആത്മവീര്യം ചോരാതെ നോക്കാൻ എല്ലാവരും സഹകരിക്കണമെന്നും സിയാൽ കുറിപ്പിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com