കോട്ടയം: കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വൃദ്ധ ദമ്പതികളുടെ ആരോഗ്യ നിലയിൽ പുരോഗതി. നേരത്തെ ദമ്പതിമാരിൽ വൃദ്ധയുടെ നില ആശങ്കാജനകമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരുടേയും ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി ജില്ലാ കലക്ടർ വ്യക്തമാക്കി.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിന് പിന്നാലെയാണ് വൃദ്ധയ്ക്ക് കോവിഡും ബാധിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിയായ കുടുംബനാഥന്റെ അമ്മയാണ് ഇവര്‍. 92 വയസുള്ള അച്ഛനും ആശുപത്രിയില്‍ തുടരുകയാണ്. ഇരുവരും പ്രത്യേക നിരീക്ഷണത്തിലാണ്. റാന്നി സ്വദേശികളായ ദമ്പതികളുടെ മകനും മകളും ചികിത്സയില്‍ തുടരുന്നു.
അതിനിടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ട 19 പേരുടെ ഫലങ്ങളും നെഗറ്റീവാണ്. കൊല്ലം (അഞ്ച്), പത്തനംതിട്ട (10), കോട്ടയം (മൂന്ന്) ജില്ലകളിലായി 18പേരുടെ ഫലങ്ങളാണ് നെഗറ്റീവ്. തിരുവനന്തപുരത്ത് നീരീക്ഷണത്തിലായിരുന്ന പൊലീസുകാരനും രോഗമില്ല.
ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ 35 പേരെ വീടുകളിലേക്ക് അയയ്ക്കും. ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സുകളിലാണ് വീട്ടിലെത്തിക്കുക. വീടുകളില്‍ 28 ദിവസം നിരീക്ഷണത്തില്‍ തുടരണം.
പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുള്ള പത്ത് പേര്‍ക്ക് കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. രോഗ ബാധിതരുമായി നേരിട്ട് ഇടപെട്ട ആളുകളാണ് ഇവര്‍. രണ്ട് മാസം പ്രായമായ കുഞ്ഞും അമ്മയുമടക്കം 34പേരാണ് ജില്ലയില്‍ എസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്. ചിലയിടങ്ങളില്‍ നിന്നുള്ള നിസഹകരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ഇന്ന് പരിശോധനാ ഫലം വന്നതില്‍ രോഗ ബാധിതരുടെ ബന്ധുക്കളടക്കമുള്ള പത്ത് പേര്‍ക്കാണ് കോവിഡ്19 ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഈമാസം എട്ടിനാണ് ഇവരുടെ ശ്രവം പരിശോധനയ്ക്കയച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ അറിയിച്ചു. രോഗ ബാധിതനുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയ 900ലേറെപ്പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ