പോലൂരിലെ മൃതദേഹം ആരുടേത് ?; 'ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍' പരീക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ; മുക്കം ഇരട്ടക്കൊലയുമായി ബന്ധമുണ്ടോയെന്നും അന്വേഷണം

പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിലെ പറമ്പിലായിരുന്നു  നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്
പോലൂരിലെ മൃതദേഹം ആരുടേത് ?; 'ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍' പരീക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ; മുക്കം ഇരട്ടക്കൊലയുമായി ബന്ധമുണ്ടോയെന്നും അന്വേഷണം

കോഴിക്കോട്: പോലൂര്‍ പയിമ്പ്രയിലെ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ച് ആളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മൂന്ന് വര്‍ഷം മുമ്പ് 2017 സെപ്തംബറിലായിരുന്നു സംഭവം. പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിലെ ചെറുവറ്റ സായി ബാബ ആശ്രമത്തിന് സമീപത്തെ പറമ്പിലായിരുന്നു  നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.  കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മുഖം കത്തി വികൃതമായതിനാല്‍ ആളെ തിരിച്ചറിയാനായിരുന്നില്ല. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകമെന്ന നിഗമനത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

ആദ്യ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ഇക്കഴിഞ്ഞ ജനുവരി 25 ന് പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. മുക്കം ഇരട്ടക്കൊല അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്.  

മുഖം കത്തിക്കരിഞ്ഞതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കാനുള്ള ശ്രമം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തലയോട്ടി ഉപയോഗിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സോഫ്റ്റുവെയറിന്റെ സഹായത്തോടെ മുഖം പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. മുക്കം ഇരട്ടക്കൊലയുമായി കേസിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com