ആലുവ : തൂങ്ങിമരിച്ച വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ ആലുവ സി ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിഎസ് നവാസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാൻസർ രോഗിയായ ഭാര്യയ്ക്ക് 20 മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന സംഭവത്തിലാണ് നടപടി.
തോട്ടക്കാട്ടുകര കുരുതിക്കുഴി വീട്ടിൽ ജോഷിയെയാണ് (67) തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 5.15ഓടെ വിവരം പൊലീസിൽ അറിയിച്ചെങ്കിലും സന്ധ്യയായെന്ന് പറഞ്ഞ് മൃതദേഹം താഴെ ഇറക്കിയില്ല. പിറ്റേന്ന് രാവിലെയും പൊലീസ് എത്തിയില്ല. അൻവർ സാദത്ത് എംഎൽഎ ഇടപെട്ടതിനെ തുടർന്ന് എട്ടരയോടെ പൊലീസെത്തി മൃതദേഹം താഴെയിറക്കി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. കാൻസർ രോഗിയായ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. രണ്ട് മക്കളും വിദേശത്താണ്.
മൃതദേഹം സമയബന്ധിതമായി പോസ്റ്റുമാർട്ടം ചെയ്യാൻ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ