ഒരൊറ്റ മിസ്ഡ് കോള്‍ മതി; കോവിഡ് 19 നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും ഫോണില്‍ എത്തും

ഒരൊറ്റ മിസ്ഡ് കോള്‍ മതി; കോവിഡ് 19 നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും ഫോണില്‍ എത്തും
ഒരൊറ്റ മിസ്ഡ് കോള്‍ മതി; കോവിഡ് 19 നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും ഫോണില്‍ എത്തും

തിരുവനന്തപുരം: കോവിഡ് 19 സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇനി ഒരു മിസ്ഡ് കോളിലൂടെ നിങ്ങളുടെ ഫോണിലെത്തും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയത്. 8302201133 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. 

മിസ്ഡ് കോള്‍ ചെയ്യുന്നതോടെ ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ  GoK Direct  എന്ന മൊബൈല്‍ ആപ്പില്‍ നമ്പര്‍ രജിസ്റ്റര്‍ ആകും. പിന്നീട് കോവിഡ് 19 നെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും വാര്‍ത്തകളും ഇവര്‍ക്ക് ഫോണില്‍ ലഭിച്ചുകൊണ്ടിരിക്കും. ടെക്സ്റ്റ് മെസേജ് അലര്‍ട്ട് സംവിധാനത്തിലൂടെയാണ് നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണില്‍ വിവരം ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ പ്ലേ സ്‌റ്റോറുകളില്‍ നിന്ന് ആപ്പ് ദിവസവും നിരവധി പേരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്.

കോവിഡ് 19നെക്കുറിച്ചുള്ള യാഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ്  GoK Direct ആപ്പ് സര്‍ക്കാര്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആപ്പ് ഉദ്ഘാടനം ചെയ്തത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍, യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ വിവരം മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങള്‍ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് നേരിട്ട് വിളിക്കാനുമാവും. എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാന ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ ആപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും പ്രചാരണം നല്‍കുന്നുണ്ട്.

പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പി. ആര്‍. ഡി. ഡയറക്ടര്‍ യു. വി. ജോസ് സന്നിഹിതനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com