കാസർകോട്: ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അതിർത്തിയിൽ കർണാടക പൊലീസ് തടഞ്ഞു തിരിച്ചയച്ചതിനെത്തുടർന്ന് രോഗി മരിച്ചു. കർണാടക ബണ്ട്വാൾ സ്വദേശിനി ഫാത്തിമ (പാത്തുഞ്ഞി -70) ആണു മരിച്ചത്. മഞ്ചേശ്വരം ഉദ്യാവർ മൗലാന റോഡിലെ ബന്ധുവീട്ടിലെത്തിയതാണ് ഇവർ.
കർണാടക അതിർത്തിയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരെയുള്ള വീട്ടിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട ആംബുലൻസാണ് പൊലീസ് തടഞ്ഞ് തിരിച്ചയച്ചത്. ശനിയാഴ്ച വൈകിട്ട് 5.50നാണ് രോഗിയുമായി ആംബുലൻസ് പുറപ്പെട്ടത്. ആംബുലൻസ് അതിർത്തിയിലെത്തിയപ്പോൾ കർണാടക പൊലീസ് തടഞ്ഞു. തിരികെ വീട്ടിലെത്തിച്ച ശേഷം രാത്രിയോടെയായിരുന്നു മരണം. കരഞ്ഞപേക്ഷിച്ചിട്ടും ഒന്നു നോക്കാൻപോലും പൊലീസ് തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ മുഹമ്മദ് അസ്‌ലം പറഞ്ഞു.
ശ്വാസ തടസ്സത്തെത്തുടർന്ന് ചികിത്സയ്ക്കായി മംഗളൂരുവിലേക്കു പോകുന്നതിനിടെ അതിർത്തിയിൽ തടഞ്ഞ കുഞ്ചത്തൂർ സ്വദേശി അബ്ദുൽ ഹമീദ് (60) കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ