കൊല്ലം: പുത്തൂരിൽ കരിഞ്ചെള്ളുകൾ വീട് കയ്യേറിയതോടെ വീട്ടുകാർ താമസം മാറ്റി. വെൺമണ്ണൂർ ചരുവിള പുത്തൻ വീട്ടിൽ രാഘവൻപിള്ളയുടെ കുടുംബമാണ് ചെള്ളുകളുടെ ശല്യം മൂലം താമസം മാറ്റിയത്. രാത്രിയിലെ ഉറക്കം മകളുടെ വീട്ടിലേക്കാണ് മാറ്റിയത്.
റബർ കൃഷി വ്യാപകമായ ഇവിടെ വേനൽമഴ പെയ്തതോടെയാണ് ചെള്ള് ശല്യം രൂക്ഷമായത്. ഓടിട്ട വീടിന്റെ മച്ചും ഭിത്തികളും ചെള്ളുകൾ പൊതിഞ്ഞു. വീടിനുള്ളിൽ പാചകം ചെയ്തു വയ്ക്കുന്ന ആഹാരത്തിലും ശല്യം രൂക്ഷമായതോടെ പാചകം പുറത്താക്കി. ചെളളുകളുടെ ശല്യം കാരണം രാത്രി ഉറങ്ങാനും കഴിയാതെയായി.
പൊറുതി മുട്ടിയതോടെ രാഘവൻപിള്ളയും ഭാര്യ ഗോമതിയമ്മയും മകളും കൊച്ചുമകളും അടങ്ങുന്ന കുടുംബം രാത്രിയിലെ ഉറക്കം മറ്റൊരു മകളുടെ വീട്ടിലേക്കു മാറ്റുകയായിരുന്നു. പകൽസമയത്ത് ചെള്ളിനെ തുരത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കുടുംബം. മണ്ണെണ്ണയും ഉറുമ്പു പൊടിയും ഒക്കെ പരീക്ഷിച്ചെങ്കിലും കരിഞ്ചെള്ളുകളുടെ ശല്യത്തിന് ഒരു കുറവുമില്ല. വലിയ പാത്രങ്ങൾ നിറയെ അടിച്ചു വാരി നശിപ്പിച്ചാലും അടുത്ത ദിവസം ഇരട്ടിയായി തിരിച്ചെത്തും. പ്രശ്നം എങ്ങനെ പരിഹരിക്കും എന്നറിയാതെ തല പുകയ്ക്കുകയാണ് കുടുംബം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ