തിരുവനന്തപുരം : കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ബജറ്റ് വേണോ എന്നതിൽ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എന്തൊക്കെ ചെലവുചുരുക്കൽ സ്വീകരിക്കാം എന്നതിന് സർക്കാർ സമിതികളെ നിയോഗിച്ചിട്ടുണ്ട്. പ്ലാനിന്റെ മുൻഗണനകൾ സംബന്ധിച്ച് പ്ലാനിങ് ബോർഡ് പരിശോധിച്ചുവരികയാണ്. ഇടക്കാല ബജറ്റ് വേണോ എന്നതെല്ലാം കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കോവിഡ് രോഗവ്യാപനം എങ്ങനെ പോകുന്നു എന്നതിൽ ഒരു തിട്ടമില്ലാത്ത സ്ഥിതിയാണ്. ഈ മാസം അവസാനത്തോടെയേ ഗതി അറിയാനാകൂ. ഒട്ടേറെ പേർ പാസ്സില്ലാതെ വരുന്നുണ്ട്. ദൗർഭാഗ്യവശാൽ പാസ്സിന്റെ കാര്യത്തിൽ ചില നേതാക്കൾ പോലും കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. പിന്നെ താഴെത്തട്ടിലുള്ള നേതാക്കൾ അവരുടെ മിടുക്ക് കാണിക്കും. വായ്പ 2 ശതമാനം വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾ വരുമ്പോൾ അതിന്റെ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് നടത്തുന്നത്. സാമ്പത്തിക കാര്യങ്ങൾ പ്രശ്നമാണ്. അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശിയ കുടിയേറ്റവും ഭരണഘടനയിൽ യൂണിയൻ ലിസ്റ്റിലാണുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ പൂർണ ചെലവ് വഹിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. അവർ ചെലവ് വഹിച്ചില്ലെങ്കിൽ കേരള സർക്കാർ കയ്യൊഴിയില്ല. ആ ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ