തൊടുപുഴ : ഇടുക്കി നരിയമ്പാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പ്രതിയുടെ പിതാവ്. കേസിലെ പ്രതിയായ മനുവിനെ ജയില്‍ അധികൃതര്‍ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് മനുവിന്റെ പിതാവ് മനോജ് ആരോപിച്ചു.
ഗ്രില്ലിൽ തോർത്ത് കെട്ടി കഴുത്തിൽ ചുറ്റാനുളള നീളം മനുവിന് കിട്ടില്ല. തോർത്തിൽ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തിൽ മുറിവുണ്ടാകുന്നത് എങ്ങനെയാണ്. മനുവിനെ തല്ലിക്കൊന്ന് കെട്ടി തൂക്കിയതാണെന്നും മനോജ് ആരോപിക്കുന്നു.
രണ്ട് പേരുടെ ജീവനെടുത്തത് ബി ജെ പിയുടെ രാഷ്ട്രീയക്കളി മൂലമാണ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുവായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നിൽ. പെൺകുട്ടിയും മനുവും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായ ശേഷം വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ബിജെപിയുടെ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സമ്മർദ്ദമോ പിടിവാശിയോ മൂലം മനുവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാകുമെന്ന് മനോജ് പറഞ്ഞു.
വ്യാഴാഴ്ചയാണ് നരിയമ്പാറ പീഡനക്കേസിലെ പ്രതിയായ മനു മനോജ് ജയിലിലെ രണ്ടാംനിലയിൽ തൂങ്ങി മരിച്ചത്. തോർത്തും ഉടുമുണ്ടും കൂട്ടികെട്ടിയാണ് മനു ആത്മഹത്യ ചെയ്‌തത് എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ