തിരുവനന്തപുരം : രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം പദ്ധതിയില്‍ കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര ഇന്‍സ്റ്റിസ്റ്റ്യൂട്ടും പുതിയ കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള അര്‍ഹരായ കുട്ടികള്‍ക്ക് ചികില്‍സാ ആനുകൂല്യം ലഭിക്കും.
പുതുക്കിയ മാനദണ്ഡങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുത്ത ഹൃദ്രോഗങ്ങള്‍ക്കുള്ള കിടത്തി ചികില്‍സയ്ക്ക് മാത്രമായി സാമ്പത്തിക സഹായം പരിമിതപ്പെടുത്തും.
ഇതോടെ തെരഞ്ഞെടുത്ത ഹൃദ്രോഗങ്ങൾക്ക് അല്ലാതെയുള്ള കുട്ടികളുടെ രോഗങ്ങൾക്ക് കേരളത്തിലെ എപിഎൽ വിഭാഗക്കാരും പണം നൽകണം. ആർബിഎസ്കെ പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒ പി ചികിത്സയും ബുധനാഴ്ച മുതൽ സൗജന്യമല്ലാതാകും.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതി പ്രകാരം സൗജന്യമായി കിടത്തി ചികില്‍സ തുടരുമെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു. അതേസമയം കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികൾക്ക് ശ്രീചിത്രയിൽ നൽകി വരുന്ന സൗജന്യചികിത്സയും നിർത്തലാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ