മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു; സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അസ്ഥിരപ്പെടുത്തുന്നെന്ന വാദത്തില്‍ കഴമ്പില്ല: വി മുരളീധരന്‍

മന്ത്രിസഭയുടെ കുട്ടുത്തരവാദിത്തത്തിനെതിരായി വിമര്‍ശനം ഉന്നയിച്ചതിന് ഒന്നുകില്‍ മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണം.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു; സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അസ്ഥിരപ്പെടുത്തുന്നെന്ന വാദത്തില്‍ കഴമ്പില്ല: വി മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ധനകാര്യമന്ത്രി നിശിതമായാണ് വിമര്‍ശിക്കുന്നത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനര്‍ഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണ് മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രിസഭയുടെ കുട്ടുത്തരവാദിത്തത്തിനെതിരായി വിമര്‍ശനം ഉന്നയിച്ചതിന് ഒന്നുകില്‍ മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണം. ലൈഫ് മിഷനിലും കെഎസ്എഫ്ഇയിലും അഴിമതിയുണ്ടെന്ന് പറഞ്ഞത് വിജിലന്‍സാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുന്നുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ അതേസര്‍ക്കാരിന് കീഴിലുള്ള ഏജന്‍സികള്‍ തുറന്നുകാണിക്കുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. ഭരിക്കുന്നതോ പ്രതിപക്ഷത്തിരിക്കുന്നതോ ആയ പാര്‍ട്ടി നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവിഹിതമായിട്ടുള്ള പല ഇടപാടുകളും പുറത്തുവരുന്നു. സ്ഥാനമൊഴിഞ്ഞതു കൊണ്ടു മാത്രം അതൊക്കെ ജനങ്ങളുടെ മനസില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് വിചാരിക്കുന്നത് മലയാളികളുടെ ഓര്‍മശക്തിയെ പരീക്ഷിക്കലാണ്.

സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ എടുത്തുകളഞ്ഞുവെന്ന ഔദ്യോഗിക വിവരം വിദേശകാര്യ വകുപ്പിന് ലഭിച്ചിട്ടില്ല. വിദേശ നയതന്ത്ര ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പല വഴികളില്‍ കൂടിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുന്നുണ്ട്. എല്ലാ സഹകരണവും യുഎഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സികള്‍ അക്കാര്യം പരിഗണിക്കും. ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത്. ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈവക അന്വേഷണങ്ങളൊക്കെയുമുണ്ടായത്- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com