ഊരാളുങ്കലില്‍ റെയ്ഡ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി ചെയര്‍മാന്‍

കൃത്യമായ  നടപടിക്രമങ്ങളും പാലിച്ച് നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമത്തില്‍നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണം
ഊരാളുങ്കലില്‍ റെയ്ഡ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി ചെയര്‍മാന്‍


കോഴിക്കോട്:  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി  ചെയര്‍മാന്‍ പാലേരി രമേശന്‍ അറിയിച്ചു.

ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നത് വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സൊസൈറ്റിയില്‍ പ്രവേശിച്ചത്. നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ്  ചെയ്തത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായത്. കൂടാതെ  സൊസൈറ്റിയുടെ ആദായനികുതി പ്രസ്താവന ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന്  ബോധ്യപ്പെടുകയും  ചെയ്തു.

വസ്തുത ഇതായിരിക്കെ റെയ്ഡ് എന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് 13,000ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂ. സഹകരണ നിയമങ്ങളും ആദായനികുതി  നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ  നടപടിക്രമങ്ങളും പാലിച്ച് നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമത്തില്‍നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com