കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ അനാസ്ഥ കാരണം കോവിഡ് രോഗി മരിച്ചെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഇന്ന് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തും. മരിച്ച ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കളുടെയും മെഡിക്കൽ കോളേജ് ജീവനക്കാരുടെയും മൊഴിയാണ് രേഖപ്പെടുത്തുക. നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം ശരിവച്ച ജൂനിയർ ഡോക്ടർ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അതിനിടെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്. ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ആണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്ന് ഹൃദയ സ്തംഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്.
ശബ്ദസന്ദേശത്തിൽ പറയുന്ന നഴ്സിങ് ഓഫീസർ ഒരു മാസത്തിലേറെയായി അവധിയിലായിരുന്നുവെന്നും, കോവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും ആർഎംഒ ഡോ. ഗണേഷ് മോഹൻ വ്യക്തമാക്കി. ശബ്ദസന്ദേശത്തെ ശരിവെച്ച ഡോക്ടർ നജ്മയിൽ നിന്നും ആശുപത്രി അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരെ പിന്തുണച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. മെഡിക്കൽ കോളേജിനെ തകർക്കാൻ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന് വിമർശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ