എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി; എതിർപ്പുമായി കേന്ദ്ര ഏജൻസികൾ

നയതന്ത്രചാനൽ വഴിയുള്ള സ്വർണം കടത്തിയെന്ന കസ്റ്റംസ്, എൻഫോഴ്മെന്‍റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിക്കൊണ്ടുള്ള ഹർജിയിലാണ് കോടതി വിധി
എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി; എതിർപ്പുമായി കേന്ദ്ര ഏജൻസികൾ

കൊച്ചി; എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നയതന്ത്രചാനൽ വഴിയുള്ള സ്വർണം കടത്തിയെന്ന കസ്റ്റംസ്, എൻഫോഴ്മെന്‍റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിക്കൊണ്ടുള്ള ഹർജിയിലാണ് കോടതി വിധി. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിട്ടുണ്ട്. 

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്‍റ് വാദം. ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തിനാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് കസ്റ്റംസ് നിലപാട്. 

സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടു.

എന്നാൽ അന്വേഷണ ഏജൻസിയുടെ ആരോപണങ്ങൾ ശിവശങ്കർ തള്ളി.  തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങള്‍ തന്റെ സ്വകാര്യ, ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. താന്‍ ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com