മലപ്പുറം; നിലമ്പൂരിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന സുഹൃത്തുക്കൾക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകിയ യുവാവ് പിടിയിൽ. വഴിക്കടവ് മണിമുളി സ്വദേശി പാന്താർ അസ്‌റക്ക് (30) ആണ് പിടിയിലായത്. നിലമ്പൂർ ഐജിഎംഎംആർ സ്‌കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ്ലൈൻ ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന സുഹൃത്തുക്കൾക്കാണ് ഇയാൾ ഉൽപ്പന്നങ്ങൾ എത്തിച്ചത്.
മണിമുളി സ്വദേശികളായ നാല് യുവാക്കൾക്ക് വേണ്ടിയാണ് ഹാൻസ് ഉൾപ്പെടെ പുകയില ഉൽപ്പന്നങ്ങൾ അസ്‌റക്ക് എത്തിച്ചു കൊടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ മണിമുളിയിൽ നിന്നും സ്വന്തം കാറിലെത്തിയ പ്രതി ആശുപത്രി വളപ്പിന് പുറത്ത് കെഎൻജി റോഡിനോട് ചേർന്നുള്ള വളപ്പിൽ നിന്നും അന്തേവാസികളുമായി ഫോണിൽ ബന്ധപ്പെട്ട് മൂന്നാൾ പൊക്കുള്ള മതിൽ കെട്ടിനകത്തേക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യം അടക്കം നിലമ്പൂർ സി ഐ ക്ക് ലഭിച്ചിരുന്നു. ഇതിനെ പിൻതുടർന്ന് പോലിസ് നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലാണ് പ്രതിയേയും കാറും നിലമ്പൂർ ടൗണിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. പകർച്ചവ്യാധി വ്യാപനം തടയൽ നിയമപ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിച്ച് വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ