കണ്ണൂർ: ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി അറസ്റ്റിൽ. ബദരിയ നഗറിൽ താമസിക്കുന്ന 50 വയസ്സുകാരനായ ഇബ്രാഹിം ആണ് പിടിയിലായത്. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ കാൽ വേദനയും പെൺകുട്ടിയിൽ കയറിയ ബാധയും ഒഴിപ്പിക്കാമെന്ന‌് പറഞ്ഞാണ‌് ഇയാൾ വീട്ടിലെത്തിയത‌്. കഴിഞ്ഞ ബുധനാഴ‌്ചയാണ് സംഭവം.
വീടിന്റെ മുകൾ നിലയിലുള്ള മുറിയിൽ പെൺകുട്ടിയെയും സ്ത്രീയെയും കയറ്റി വാതിലടച്ച ഇബ്രാഹിം വെള്ളം തളിച്ച‌് ഇരുവരെയും ബോധംകെടുത്തി. മയക്കത്തിലായ പെൺകുട്ടിക്ക‌് ലഹരിപാനീയം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബോധം തെളിയുകയും പെൺകുട്ടി കുതറിയോടി വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. വീട്ടുകാർ ഇബ്രാഹിമിനെ മുറിയിൽ അടച്ചുപൂട്ടി പൊലീസിനെ വിവരമറിയിച്ചു.
ഇബ്രാഹിമിനെ തളിപ്പറമ്പ‌് കോടതി റിമാൻഡ‌് ചെയ‌്തു. അതേസമയം പരാതി നൽകാൻ സ‌്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളെ പ്രതിയുടെ മുന്നിലിട്ട‌് ക്രൂരമായി മർദിച്ചതായും പരാതിയുണ്ട്. സിഐയും മറ്റൊരു പൊലീസുകാരനും ചേർന്ന് മർദ്ദിച്ചെന്നും നടപടിയെടുക്കണമെന്നും പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ