കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ജലീല്‍ സ്വകാര്യ കാറില്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന കാണിച്ച് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫിസില്‍ എത്തിയത്
എന്‍ഐഎ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവിൽ സ്വർണ കടത്ത് അല്ലെങ്കിൽ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ഐഒ ഓഫീസിന് മുന്പില് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. ആലുന മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എഎം യൂസഫിന്റെ വാഹനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യലിനായി വ്യവസായിയുടെ വാഹനത്തില്‍ എത്തിയത് വിവാദമായിരുന്നു.
യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നല്കിയ മൊഴി എന്‍ഐഎ പരിശോധിക്കും. മറ്റ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതില്‍ നിന്ന് മന്ത്രിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. നയതന്ത്ര പാഴ്സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ