കൊച്ചി; മരട് നഗരസഭയുടെ അടിയന്തിര യോഗത്തിൽ വിതരണം ചെയ്ത വടയിൽ നിന്ന് പാറ്റയെ കണ്ടെത്തി. തുടർന്ന് കുടുംബശ്രീ നടത്തുന്ന വനിത ഹോട്ടൽ ഉദ്യോഗസ്ഥർ പൂട്ടിച്ചു. ഇന്നലെയാണ് സംഭവമുണ്ടായത്. നഗരസഭ അടിയന്തിര കൗൺസിൽ ചേർന്നപ്പോൾ അംഗങ്ങൾക്ക് വിതരണം ചെയ്ത സവാള വടയിലാണ് പാറ്റയെ കണ്ടത്. മുൻ ചെയർ പേഴ്സൺ കൂടിയായ സുനില സിബിക്കാണ് പാറ്റയടങ്ങിയ വട ലഭിച്ചത്.
മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തിര യോഗത്തിലായിരുന്നു സംഭവം. നഗരസഭാ യോഗത്തിൽ സെക്രട്ടറി ഹാജരാകാതിരുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങൾ ഇരു പക്ഷത്തും കൊഴുക്കുന്നതിനിടയിലാണ് സവാള വടയിൽ പാറ്റയെ കണ്ടെത്തിയത്. സവാള മൊരിഞ്ഞതുപോലെ കണ്ടപ്പോൾ സംശയം ഉറപ്പാക്കാൻ ചികഞ്ഞുനോക്കി. മുഴുവനോടെയുള്ള പാറ്റയാണ് വടയിലുണ്ടായിരുന്നത്.
ഉടൻ തന്നെ സുനില പാറ്റ അടങ്ങിയ വട നഗരസഭ ജോലിക്കാരെ ഏൽപ്പിച്ചു. തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എത്തി പരിശോധന നടത്തി പാറ്റ തന്നെയെന്ന് ഉറപ്പിച്ചു. നഗരസഭയുടെ സമീപത്തു തന്നെ കുണ്ടന്നൂർ ജംക്ഷനിൽ കുടുംബശ്രീക്കാർ നടത്തുന്ന വനിത ഹോട്ടലിൽ നിന്നുമാണ് വട വാങ്ങിയത്. കൗൺസിൽ കഴിഞ്ഞ ഉടനെ ഹെൽത്ത് ഇൻസ്പെക്ടർ എ.എക്സ് വിൽസൺ ഹോട്ടലിൽ എത്തി പരിശോധന നടത്തിയശേഷം ഹോട്ടൽ അടപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ