പാസ്സുണ്ടെങ്കിൽ മദ്യം വീട്ടിലെത്തും ; സർവീസ് ചാർജ് 100 രൂപ ; ഉത്തരവ് പുറത്തിറങ്ങി

മദ്യം വാങ്ങുന്ന വ്യക്തിയുടെ തിരിച്ചറിയൽ കാർഡുകളും എക്സൈസ് ഓഫീസിൽ ഹാജരാക്കണം
പാസ്സുണ്ടെങ്കിൽ മദ്യം വീട്ടിലെത്തും ; സർവീസ് ചാർജ് 100 രൂപ ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യാസക്തിക്ക് അടിപ്പെട്ടവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്സൈസ് പാസ്സുള്ളവർക്ക് മദ്യം വീട്ടിലെത്തിച്ച് നൽകും.  ഇതുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് ബിവറേജസ് കോർപ്പറേഷൻ എം ഡി സ്പർജൻ കുമാർ ഉത്തരവ് പുറത്തിറക്കി. ഏറ്റവും വില കുറഞ്ഞ റമ്മും ബ്രാൻഡിയുമാകും വിതരണം ചെയ്യുക.  മദ്യം വീട്ടിൽ എത്തിക്കുന്നതിന് 100 രൂപ സർവീസ് ചാർജ് ഈടാക്കണമെന്നും ബെവ്കോ എംഡി ​ഗോഡൗൺ മാനേജർമാർക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

 അംഗീകൃത സർക്കാർ ഡോക്ടർമാരുടെ കുറിപ്പടി അനുസരിച്ച് മാത്രമേ മദ്യം നൽകാവൂ. ​ഡോക്ടർമാരുടെ കുറിപ്പടി അം​ഗീകരിച്ച് എക്സൈസാണ് പാസ്സ് അനുവദിക്കേണ്ടത്. എക്സൈസ് പാസിന് അപേക്ഷിക്കുമ്പോൾ മൊബൈൽ നമ്പരും നൽകണം. മദ്യം കൊണ്ടുവരുന്ന സമയം, വില എന്നിവയെല്ലാം മൊബൈലിൽ അറിയാം. മദ്യാസക്തിയുണ്ടെന്ന് ഡോക്ടർ രേഖപ്പെടുത്തണം. സീലും ഒപ്പുമെല്ലാം വ്യാജമല്ലെന്ന് ഉറപ്പുവരുത്തിയശേഷമാകും എക്സൈസ് ഓഫീസിൽനിന്ന് പാസ് നൽകുക.  ഒരാൾക്ക് ഒരാഴ്ച മൂന്നു ലിറ്റർ മദ്യം മാത്രമേ നൽകൂ. 

പാസ് ലഭിക്കുന്നവർക്ക് ബെവ്കോ ​ഗോഡൗണിൽ നിന്നാകും മദ്യം നൽകുക.  ബിവറേജസ് കോർപ്പറേഷനാണ് വിതരണച്ചുമതല.  മദ്യം വാങ്ങുന്ന വ്യക്തിയുടെ തിരിച്ചറിയൽ കാർഡുകളും എക്സൈസ് ഓഫീസിൽ ഹാജരാക്കണം. ഒരു വ്യക്തി ഒന്നിലധികം പാസുകൾ നേടുന്നത് തടയും. എക്സൈസ് പാസുകൾ നൽകുന്നത് ഓൺലൈനിൽ ബിവറേജസ് കോർപ്പറേഷനും കൈമാറും. പ്രത്യേകം തയ്യാറാക്കിയ ഡെലിവറി വാനുകളിലാകും ബിവറേജസ് കോർപ്പറേഷൻ മദ്യം വിതരണം ചെയ്യുക. പാസുകളുടെ എണ്ണം അനുസരിച്ച് കൂടുതൽ വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ വെയർഹൗസ് മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

വെയർഹൗസ് ജീവനക്കാരെയോ, വേണമെങ്കിൽ ഔട്ട്‌ലെറ്റ് ജീവനക്കാരെയോ വിതരണച്ചുമതല ഏൽപ്പിക്കാവുന്നതാണ്. വിതരണവാഹനത്തിന് വേണമെങ്കിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ അകമ്പടിയും ആവശ്യപ്പെടാം. വാഹനത്തിന് പൊലീസിന്റെ പ്രത്യേകപാസും വാങ്ങും. മദ്യം എത്തിക്കുന്ന സമയത്ത് പാസ് ഉടമ വില നൽകി മദ്യം വാങ്ങണം. മദ്യവിതരണവുമായി സഹകരിക്കാത്ത ബെവ്കോ ജീവനക്കാരുണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ ബെവ്കോ ഓഫീസിലേക്ക് കൈമാറണം. ഇത്തരത്തിൽ നൽകുന്നവരുടെ അവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും ബെവ്കോ എം ഡി ഉത്തരവിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com