തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍ അറിയിക്കണം; വിവരം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുമായി സംസ്ഥാനം

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷവും റിപ്പോര്‍ട്ട് ചെയ്യാതെ കഴിയുന്നവരെ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍ അറിയിക്കണം; വിവരം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുമായി സംസ്ഥാനം

തിരുവനന്തപുരം: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ പല സംസ്ഥാനങ്ങളിലും ഉണ്ടെന്നും ഇവരാരും ഇതുവരെ അധികൃതരെ വിവരം അറിയിച്ചിട്ടില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും നിലപാട് കടുപ്പിച്ചത്.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷവും റിപ്പോര്‍ട്ട് ചെയ്യാതെ കഴിയുന്നവരെ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.

വിവരം മറച്ചു വയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരം അറിയിക്കാന്‍ സ്വയം തയ്യാറായില്ലെങ്കില്‍ അത് ഗൗരവത്തോടെ കാണും. ഇതോടൊപ്പം തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കേരളത്തിലിനിയും ഉണ്ടോയെന്ന് കണ്ടെത്താന്‍ ആവശ്യമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു.

തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം ദില്ലിയിലെ നിസാമുദ്ദീന്‍ കോവിഡ് 19 ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ വിവരം പുറത്തു പറയാതെ കഴിയുന്നവര്‍ രോഗവ്യാപനത്തിന് കാരണമാവുകയും കോവിഡ് 19 പിടിച്ചു നിര്‍ത്താനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം വിഫലമാവുകയും ചെയ്യുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിന്റേയും സമൂഹത്തിന്റേയും നന്മയെ കരുതി വിവരം അറിയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ബിശ്വാസ് മെഹ്ത്ത ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com