'അത് സാമൂഹ്യദ്രോഹിയുടെ വാക്കുകള്‍';  കെഎം ഷാജി സംസ്ഥാന  ദുരന്തം: എം സ്വരാജ്

'അത് സാമൂഹ്യദ്രോഹിയുടെ വാക്കുകള്‍';  കെഎം ഷാജി സംസ്ഥാന  ദുരന്തം: എം സ്വരാജ്

വിഷം വമിക്കുന്ന സാമൂഹ്യദ്രോഹികളുടെ വാക്കുകള്‍ കേരളം പുച്ഛിച്ചുതള്ളും

കൊച്ചി:  ഒരു ജനത മുഴുവന്‍ അതിജീവനത്തിനായി ചെറുത്തുനില്‍ക്കുമ്പോള്‍ വൈറസ് ബാധിച്ച മനസുമായി ചിലര്‍ പച്ചക്കള്ളം പ്രചരിക്കുകയാണെന്ന് എം സ്വരാജ് എംഎല്‍എ.  ദുരിതാശ്വാസ നിധിയില്‍നിന്നു പണം വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തില്‍ കെഎം ഷാജി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് സ്വരാജ് ചോദിച്ചു.

വിഷം വമിക്കുന്ന സാമൂഹ്യദ്രോഹികളുടെ വാക്കുകള്‍ കേരളം പുച്ഛിച്ചുതള്ളും. ഷാജിയുടെ പരാമര്‍ശത്തിന് മറുപടി പറയേണ്ട സമയം ഇതല്ല. ഇതുമായി  ബന്ധപ്പെട്ട് ദുരിതകാലത്തിന് ശേഷം സംസാരിക്കാം. ഇത്തരം ആളുകളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം സ്വരാജ് പറഞ്ഞു.

ദുരിതാശ്വാസനിധിയില്‍ നിന്ന് പണം ചെലവഴിച്ചതിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് നേരത്തെ ഷാജി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്ന്  സിപിഎമ്മിന്റെ ഒരു എംഎല്‍എയ്ക്കും ഒരു ഇടതുനേതാവിനും പണം നല്‍കി. ബാങ്കിലെ കടം തീര്‍ക്കാനാണ് പണം നല്‍കിയത്. ലക്ഷങ്ങളാണ് നല്‍കിയത്. ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന്  ആയിരം കോടി രൂപ ചെലവഴിച്ചു. പ്രളയവുമായി ബന്ധമില്ലാത്ത പ്രദേശങ്ങളിലാണ് ഇത് ചെലവഴിച്ചത്. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും ഉള്‍പ്പെടെയുളള കേസുകള്‍ വാദിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം ചെലവഴിച്ചത്. 2 കോടി രൂപയാണ് വക്കീല്‍ ഫീസായി നല്‍കിയത്. ഇനി ദുരിതാശ്വാസ നിധിയില്‍ നിന്നല്ല പണം ചെലവഴിച്ചതെങ്കില്‍ ഇതിന്റെ കണക്ക് വെളിപ്പെടുത്താന്‍ എന്താണ് തയ്യാറാവാത്തതെന്നും ഷാജി ചോദിച്ചു.

പ്രളയമല്ല, കോവിഡ് അല്ല, അതിന്റെ അപ്പുറത്തുളള പ്രളയം വന്നാലും ഷുക്കൂറിന്റെയും ശരത്‌ലാലിന്റെയും  ഉമ്മമാരുടെ കണ്ണുനീരിന്റേയത്രയും വരില്ല ഒരു പ്രളയവുമെന്നും ഷാജി പറഞ്ഞു. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ?. മൂക്കിന്റെ തുമ്പ് വരെ പ്രളയജലം എത്തിയാലും രാഷ്ട്രീയം പറയുമെന്നും ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ പി ആര്‍ വര്‍ക്കിന് കോടികളാണ് ചെലവഴിച്ചതെന്നും ഷാജി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com