തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോറിയില്‍ ഒളിച്ചുകടന്നു; ഒരാള്‍ അറസ്റ്റില്‍, കുളത്തൂപ്പുഴയില്‍ ആശങ്ക, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും 

കോവിഡ് 19ന്റെ സമൂഹ വ്യാപനം നടന്ന തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പുളിയന്‍കുടിയില്‍ നിന്നും ആളുകള്‍ കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ ശക്തമായ പരിശോധന
തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോറിയില്‍ ഒളിച്ചുകടന്നു; ഒരാള്‍ അറസ്റ്റില്‍, കുളത്തൂപ്പുഴയില്‍ ആശങ്ക, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും 


കുളത്തൂപ്പുഴ: കോവിഡ് 19ന്റെ സമൂഹ വ്യാപനം നടന്ന തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പുളിയന്‍കുടിയില്‍ നിന്നും ആളുകള്‍ കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ ശക്തമായ പരിശോധന. കാനന പാതവഴി ആളുകള്‍ കടക്കുന്നു എന്ന വിവരമനുസരിച്ചാണ് പരിശോധന.

ആര്യങ്കാവ്, തെന്‍മല, കുളത്തൂപ്പുഴ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. പച്ചക്കറി ലോറിയില്‍ കുളത്തൂപ്പുഴയില്‍ എത്തിയ താമരക്കുളം സ്വദേശി മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊണ്ടുവന്ന ലോറി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. പുളിയന്‍കുടിയില്‍ പോയിവന്ന കോവിഡ് ബാധിതന്‍ 16പേരുമായി ഇടപഴകി എന്നാണ് പ്രാഥമിക നിഗമനം. 

ഇയാള്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മയോടൊപ്പമാണ് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പുളിയങ്കുടിയിലേക്കു പോയത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം പിറ്റേന്ന് അമ്മയെ അവിടെ നിര്‍ത്തി മടങ്ങിയെങ്കിലും പിന്നീടും അങ്ങോട്ടേക്കു പോയി. നടന്നും പച്ചക്കറി കൊണ്ടുവരുന്ന പിക്കപ് വാനുകളിലും മറ്റുമായിട്ടായിരുന്നു യാത്ര. 

മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്കു തമിഴ്‌നാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുളത്തൂപ്പുഴ സ്വദേശി പങ്കെടുത്ത വിവരം അമ്മയില്‍ നിന്നു ലഭിച്ചത്. തുടര്‍ന്നു തമിഴ്‌നാട് പൊലീസ് കേരള പൊലീസിനു വിവരം കൈമാറുകയായിരുന്നു. ഇയാളുടെ മാതൃസഹോദരനെ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജനപ്രതിനിധി അടക്കമുള്ള അമ്പതുപേര്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ ദിവസവും അമ്പലക്കുളത്തില്‍ കുളിക്കുകയും ചായക്കടയില്‍ ചായ കുടിക്കാന്‍ പോവുകയും ചെയ്തിരുന്നു. ഇയാള്‍ കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നും മാനസിക വൈകല്യം പോലെ കാണിക്കുന്നുവെന്നും ഡിഎംഒ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com