കാസർകോട്; ലോക്ക്ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യങ്ങൾ വ്യാപകമായി സംസ്ഥാനത്തേക്ക് എത്തുകയാണ്. ഗുജറാത്തിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 10 ടൺ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു. വാഹനത്തിൽ കോഴിക്കോട് മത്സ്യമാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു മത്സ്യം.
കാസര്‍കോട് ചെറുവത്തൂരിൽ വച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കേടായ മീന്‍ കണ്ടെത്തിയത്. പിടികൂടിയ പഴകിയ മീന്‍ നീലേശ്വരം മടിക്കൈയിലെ വളം സംസ്കരണ കേന്ദ്രത്തിലെത്തിച്ച് സംസ്കരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മൊബൈൽ പരിശോധനാ വിഭാഗം ആണ് പഴകിയ മീന്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മാർക്കറ്റിൽ നിന്ന് 382 കിലോഗ്രാം മത്സ്യം പിടികൂടിയത്. മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻ വഴിയാണ് മത്സ്യം എത്തിച്ചത്. മൂന്ന് ദിവസത്തിനിടയില്‍ നാല് ടണ്ണില്‍ അധികം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് പിടികൂടിയത്. അയക്കൂറ, ഏട്ട, അയല, ആവോലി എന്നീ മീനുകളാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും പിടിച്ചെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ