കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു; പ്രിയങ്കയുടെ പ്രതികരണത്തില്‍ ഒരു അത്ഭുതവുമില്ലെന്ന് പിണറായി

അവിടെ ക്ഷേത്രത്തിന് ശിലാന്യാസ് അനുവദിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. കര്‍സേവ നടത്താന്‍ അനുവാദം നല്‍കിയതും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഉള്ളപ്പോള്‍ത്തന്നെയാണ്
കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു; പ്രിയങ്കയുടെ പ്രതികരണത്തില്‍ ഒരു അത്ഭുതവുമില്ലെന്ന് പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ എല്ലാകാലത്തും ഹിന്ദുത്വ പ്രീണന നടപടികള്‍ സ്വീകരിച്ചവരാണെന്നും കോവിഡ് വ്യാപനം എങ്ങനെ തടയാമെന്നാണ് ഇപ്പോള്‍ നോക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് വീണ്ടും പറയേണ്ടതില്ല. നിലവില്‍ രാജ്യത്തെ കോവിഡ് വ്യാപനം 19 ലക്ഷം കവിഞ്ഞിരിക്കുകയാണ്. അത് എങ്ങനെ മറികടക്കാം എന്നാണ് നാം ഇപ്പോള്‍ ആലോചിക്കേണ്ടത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ദാരിദ്ര്യത്തില്‍ ഉഴലുന്ന മനുഷ്യരുണ്ട്. അവര്‍ക്ക് സാന്ത്വനം നല്‍കേണ്ടതുണ്ട്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. പ്രവാസികള്‍ക്ക് 50 കോടി രൂപ മാറ്റിവെച്ച നടപടികളൊക്കെ അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തില്‍ ഒരു അത്ഭുതവുമില്ല. എല്ലാ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് നമുക്കറിയാവുന്നതാണ്. രാജീവ് ഗാന്ധി, നരസിംഹറാവു തുടങ്ങിയവരുടെ ഒക്കെ നിലപാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതിവരില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുടേയോ പ്രിയങ്കാ ഗാന്ധിയുടേയോ നിലപാടില്‍ പുതുതായി ഒന്നും ഉള്ളതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്കാലവും മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നിട്ടുണ്ട്. ബാബറി മസ്ജിദില്‍ ആരാധന അനുവദിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. അവിടെ ക്ഷേത്രത്തിന് ശിലാന്യാസ് അനുവദിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. കര്‍സേവ നടത്താന്‍ അനുവാദം നല്‍കിയതും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഉള്ളപ്പോള്‍ത്തന്നെയാണ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനെ നിസ്സംഗതയോടെ സമീപിച്ചതും നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ഇതിന്റെയൊക്കെ സ്വാഭാവിക പരിണതിയാണ് പിന്നീടുണ്ടായത്. ഇതൊക്കെ സംഭവിച്ചപ്പോള്‍ ഒപ്പം നിന്ന ചരിത്രമാണ് ലീഗിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com