കോഴിക്കോട് : ഓൺലൈൻ തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് 4000 രൂപ. മൂടാൽ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. വിലകൂടിയ സ്മാർട്ട് ഫോൺ സമ്മാനമായി ലഭിച്ചെന്ന വിവരത്തെ തുടർന്നാണ് തപാൽ ഓഫിസിലെത്തി പണമടച്ചത്. എന്നാൽ ലഭിച്ചതാകട്ടെ ഉപയോഗിച്ച് പഴകിയ മാസ്ക്കും സാനിറ്റൈസറും.
ദിവസങ്ങൾക്ക് മുൻപാണ് യുവാവിന്റെ ഫോണിലേക്ക് തട്ടിപ്പുസംഘത്തിന്റെ കോൾ വരുന്നത്. 17,000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ സമ്മാനമായി ലഭിച്ചെന്നാണ് മലയാളത്തിൽ സന്ദേശം ലഭിച്ചത്. സമ്മാനം തപാൽ വഴി എത്തുമെന്നും നികുതിയായി 4,000 രൂപ അടയ്ക്കണമെന്നുമായിരുന്നു വിളിച്ചയാൾ പറഞ്ഞത്. ഇന്നലെ കുറ്റിപ്പുറം തപാൽ ഓഫിസ് വഴി എത്തിയ പാഴ്സൽ പണം അടച്ച് വാങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഉപയോഗിച്ച് പഴകിയ ഒരു മുഖാവരണവും ചെറിയ സാനിറ്റൈസറിന്റെ കുപ്പിയും പ്രതിരോധ ശേഷി വർധിപ്പിക്കാനെന്ന് രേഖപ്പെടുത്തിയ ഒരു പാക്കറ്റ് പൊടിയുമാണ് ലഭിച്ചത്.സംഭവത്തെ തുടർന്ന് യുവാവ് കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. ഉത്തരേന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങളാണ് പാഴ്സലിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ