ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കിടപ്പുരോഗിയെ മൂന്നാംനിലയിലേക്ക് നിര്‍ബന്ധപൂര്‍വ്വം എത്തിച്ചു ; ഹൃദയശൂന്യമായി പെരുമാറിയ സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, പുറത്താക്കണമെന്ന് മന്ത്രി

ക്യാന്‍സര്‍ രോഗബാധിതനായ സനീഷ് ജോസഫ് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ആംബുലന്‍സില്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത് 
മരിച്ച സനീഷ് ജോസഫ്
മരിച്ച സനീഷ് ജോസഫ്

തിരുവനന്തപുരം : ഭൂമിയുടെ രജിസ്‌ട്രേഷന്‍ സംബന്ധമായ നടപടികള്‍ക്കെത്തിയ ക്യാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തു. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാര്‍ ജി.ജയലക്ഷ്മിയെയാണ് പ്രാഥമിക അന്വേഷണം നടത്തി സസ്‌പെന്റ് ചെയ്തത്. 

ക്യാന്‍സര്‍ രോഗബാധിതനായ കട്ടപ്പന സ്വദേശി സനീഷ് ജോസഫ് ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഈ മാസം ആറിന് ആംബുലന്‍സില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് എത്തിയത്. കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവില്‍ സ്‌റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാര്‍ നിര്‍ബന്ധം പിടിച്ചു. കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയില്‍ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ തയ്യാറായത്.

കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം മരിച്ചു. ഇതിന് പിന്നാലെയാണ് സംഭവം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തറിയുന്നത്. ആസന്ന മരണനായിരുന്ന ഒരു ക്യാന്‍സര്‍ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ സബ് രജിസ്ട്രാറെ വിശദമായ അന്വേഷണം നടത്തി സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 

വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ അനുതാപത്തിന്റെ ചക്രവാളം കൂടി കാണാന്‍ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം. പൊതു ജനങ്ങളോട് നിര്‍ദ്ദയമായി പെരുമാറുന്നവരോട് ഇടതു സര്‍ക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീര്‍പ്പുകളുമില്ല. മന്ത്രി സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com