'എന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടിലാണ് ആക്ഷേപം'; പ്രതിപക്ഷ നേതാവിനോട് എന്ത് പറയാനാണെന്ന് പിണറായി

ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കില്‍ കുറച്ച് ഫലിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയുടെ ലഭ്യത എല്ലാവര്‍ക്കുമുണ്ട്
'എന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടിലാണ് ആക്ഷേപം'; പ്രതിപക്ഷ നേതാവിനോട് എന്ത് പറയാനാണെന്ന് പിണറായി

തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ കേരളം ഇളവു നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം കാര്യങ്ങളൊന്നും അറിയാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനാഫലം നെഗറ്റീവാകാതെ ആരെയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ല. രോഗവ്യാപനം കൂടിയതിനാല്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശത്താല്‍ പുതിയ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്നെന്ന് നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. അതിന്റെ രേഖകള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. അതിനെയാണ് എന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ പ്രതിപക്ഷനേതാവ് ആക്ഷേപവുമായി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടക്കത്തില്‍ രണ്ടോ മൂന്നോ അതിലധികമോ ടെസ്റ്റുകള്‍ നടത്തിയാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.  അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗമുക്തി നിരക്ക് കേരളത്തിന് തുടക്കം മുതലേ കൈവരിക്കാനായത്. മറ്റ് പല സംസ്ഥാനങ്ങളിലും രോഗിയെ അഡ്മിറ്റ് ചെയ്ത് 10 ദിവസം കഴിഞ്ഞ് രോഗലക്ഷണം കുറഞ്ഞാല്‍ വീട്ടിലേക്ക് പറഞ്ഞുവിടുകയാണ്. അവര്‍ ആദ്യം മുതലേ ഈ രീതിയാണ് സ്വീകരിച്ച് വരുന്നത്. എന്നാല്‍ കേസുകള്‍ ഇത്രയും കൂടിയിട്ടും പരിശോധനാഫലം നെഗറ്റീവാകാതെ കേരളത്തില്‍ ഒരുരോഗിയെയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ല.

ഇതെല്ലാം വാര്‍ത്താസമ്മേളനങ്ങളില്‍ നേരത്തേ വ്യക്തമാക്കിയതാണ്. അതൊന്നും പ്രതിപക്ഷ നേതവ് കേട്ടിട്ടും കേള്‍ക്കാത്ത മട്ടില്‍ അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കില്‍ കുറച്ച് ഫലിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയുടെ ലഭ്യത എല്ലാവര്‍ക്കുമുണ്ട്. പറയുന്ന കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യവുമാണ്.

ടെസ്റ്റുകള്‍ നടത്തുന്നതില്‍ കേരളം പിന്നിലാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയ്‌ക്കോ ഐസിഎംആറിനോ ഈ മേഖലയിലെ വിദഗ്ധര്‍ക്കോ കേരളം ഇക്കാര്യത്തില്‍ പിന്നിലാണെന്ന അഭിപ്രായമില്ല. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റേതായ മറ്റെന്തോ രീതി ഉപയോഗിച്ചാണ് ഇക്കാര്യങ്ങള്‍ മനസിലാക്കുന്നതെന്ന് തോന്നുന്നു. വിദഗ്ധര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളില്‍ അദ്ദേഹത്തിന് വിശ്വാസമില്ലെങ്കില്‍ എന്ത് പറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

സമൂഹം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിരോധം ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. കോവിഡിന് കേരളത്തില്‍ മികച്ച ചികിത്സയാണ് ഉറപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കനത്ത ഫീസ് വാങ്ങി ചികിത്സ നടത്തുമ്പോള്‍ കേരളത്തില്‍ സൗജന്യാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നിനും ഒരു കുറവും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com