തിരുവനന്തപുരം: ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനൽ അവധി കൂടി ഇക്കൊല്ലത്തെ അധ്യയനത്തിനും വാർഷിക പരീക്ഷകൾക്കുമായി ക്രമീകരിക്കാൻ സർക്കാർ ആലോചിക്കുന്നു. സ്‌കൂളുകൾ ഡിസംബറിൽ തുറക്കാനായാലാണ് വേനൽ അവധി മാസങ്ങൾ പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.
ശനിയാഴ്ചകളിൽ ഉൾപ്പെടെ ഡിസംബർ മുതൽ ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അധ്യായനം നടത്തണം. ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി ബാക്കി പാഠഭാഗങ്ങൾ അതിനകം പരമാവധി പഠിപ്പിച്ചു തീർക്കാനാവും എന്നാണ് കണക്കാക്കുന്നത്. ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ വാർഷിക പരീക്ഷകൾ മേയ് പകുതിയോടെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് അവസാനത്തോടെയും പൂർത്തിയാക്കാം എന്നിങ്ങനെയാണ് സർക്കാർ ആലോചിക്കുന്ന വഴികൾ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം ജൂൺ 15 നകം പ്രസിദ്ധീകരിക്കാനും, ജൂലായിൽ പ്ലസ് വൺ, ഡിഗ്രി പ്രവേശനം പൂർത്തിയാക്കാനും കഴിയും.
ഇതിലൂടെ അടുത്ത അധ്യയന വർഷത്തെ ബാധിക്കാതെ തന്നെ ജൂൺ പകുതിയോടെ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞേക്കും. ഡിസംബറിൽ സ്കൂളുകൾ തുറക്കാനായില്ലെങ്കിൽ മാത്രം സിലബസ് വെട്ടിക്കുറക്കാം എന്നാണ് സർക്കാരിന്റെ നിലപാട്. നിലവിൽ ഓൺലൈൻ ക്ലാസുകൾ വഴി പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കാലതാമസമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ