ബാറിൽ നിന്ന് മദ്യം ലഭിച്ചില്ല; പ്രലോഭിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി; സ്വർണാഭരണങ്ങളം പണവും കവർന്നു; 3 പേർ അറസ്റ്റിൽ

യുവാവിന്‍റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായിരുന്നില്ല
ബാറിൽ നിന്ന് മദ്യം ലഭിച്ചില്ല; പ്രലോഭിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി; സ്വർണാഭരണങ്ങളം പണവും കവർന്നു; 3 പേർ അറസ്റ്റിൽ

പത്തനംതിട്ട: ബാറിൽനിന്ന് മദ്യം ലഭിക്കാതെ മടങ്ങിയ യുവാവിനെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഇളമ്പള്ളിൽ കടുവിനാൽ ബിജു വർഗീസിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. അടൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം സ്വർണവും പണവും അപഹരിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കൊടുമൺ ചക്കാലമുക്ക് ഇലവിനാൽ ബിപിൻ ബാബു(27), കളരിയിൽ രഞ്ജിത്ത്(26), ഏനാദിമംഗലം കുന്നിട ഉഷാഭവനിൽ ഉമേഷ് കൃഷ്ണൻ(31) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 13ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അടൂരിലെ ഒരു ബാറിൽ മദ്യം വാങ്ങാനെത്തിയതായിരുന്നു ബിജു വർഗീസ്. എന്നാൽ ബാർ അടച്ചതിനെ തുടർന്ന് മദ്യം ലഭിക്കാതെ മടങ്ങാൻ തുടങ്ങുമ്പോൾ സമീപത്തു കാറിലുണ്ടായിരുന്ന സംഘം മദ്യം വാങ്ങിനൽകാമെന്ന് പറഞ്ഞു ബിജു വർഗീസിനെ സമീപിക്കുകയായിരുന്നു.

എന്നാൽ വിവിധ സ്ഥലങ്ങളിൽകൊണ്ടുപോയി സംഘം ബിജു വർഗീസിനെ മർദ്ദിച്ചു അവശാനിക്കി. രാത്രി മുഴുവൻ മർദ്ദനം തുടർന്നു. ഇതിനിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന 2800 രൂപയും സ്വർണ മോതിരവും സംഘം കവർന്നെടുത്തു. ഇതിനുശേഷം പിറ്റേന്നു പുലർച്ചെയോടെ അടൂർ നഗരത്തിൽ ഇറക്കിവിടുകയായിരുന്നു.

പിന്നീട് വീട്ടുകാരുടെ സഹായത്തോടെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അതിനുശേഷം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ യുവാവിന്‍റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് നഗരത്തിലെ വിവിധ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ബോധ്യമായി. ഇതോടെയാണ് അന്വേഷണം ആരംഭിച്ചതും മൂന്നു പ്രതികളെ പിടികൂടിയതും. സംഭവത്തിൽ ഉൾപ്പെട്ട നാലാമത്തെയാൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com