ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

തെരച്ചില്‍ തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ നാളെ നിര്‍ണായക യോഗം ചേരും.
ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പാക്കാന്‍ ആലോചന. തെരച്ചില്‍ തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ നാളെ നിര്‍ണായക യോഗം ചേരും. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. ഇവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കും. 

ഇന്നത്തെ ദൗത്യത്തിലും ആരേയും കണ്ടെത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരണോയെന്നതിനെ കുറിച്ച് കൂടിയാലോചന നടത്തുന്നത്. 

ദുരന്തം നടന്ന പ്രദേശത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള ഭൂതക്കുഴിയിലും ഗ്രാവല്‍ ബാങ്ക് മേഖലയിലും ഇന്ന് തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം ഈ മേഖലയില്‍ കടുവയെ കണ്ടിരുന്നു. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

കടുവയെ കണ്ടതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലെ ഇനി തെരച്ചില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുള്ളു. പതിനാറുദിവസമായി തുടരുന്ന തെരച്ചിലില്‍, 65 മൃതദേഹങ്ങള്‍ ആകെ കണ്ടെത്തിയിട്ടുണ്ട്. 

ഓഗസ്റ്റ് ഏഴിന് രാത്രിയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍നിന്നു പൊട്ടിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളിലയങ്ങളെ തകര്‍ത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്ക് പതിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com